വാരാണസി: ഉത്തർപ്രദേശിലെ വാരാണസിയിൽ കഴിഞ്ഞ കാണാതായ കോളജ് വിദ്യാർഥിനിയെ കാമുകന്റെ വാടക വീടിന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഓഗസ്റ്റ് 18 ന് കോളജിൽ പോകുന്നതിനായി വീട്ടിൽനിന്നും ഇറങ്ങിയ പെൺകുട്ടിയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കാണാതായെന്ന പരാതി ലഭിച്ചപ്പോൾതന്നെ പെൺകുട്ടിയുടെ മൊബൈൽ പോലീസ് ട്രാക്ക് ചെയ്തിരുന്നു. ഈ സമയം വാരാണസിയിലെ കോളജിനു സമീപത്തായിട്ടാണ് ലൊക്കേഷൻ കാണിച്ചത്. എന്നാൽ ഇവിടെ പോലീസ് പരിശോധന നടത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. പെൺകുട്ടിയെ കാണാതായ ദിവസം വിദ്യാർഥിനിക്കു പരിചയമുണ്ടായിരുന്ന വിവേക് ചൗബ എന്ന യുവാവിനെയും കാണാതായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ അമ്മ ഇയാൾ താമസിക്കുന്ന വാടക വീട്ടിൽ എത്തി. വീട്ടിൽനടത്തിയ പരിശോധനയിലാണ് ശുചിമുറിയിൽ ഒളിപ്പിച്ച നിലയിൽ മകളുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്.
അടുത്തിടെയാണ് പെൺകുട്ടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. എന്നാൽ വിവാഹത്തിൽനിന്നും പിന്മാറാൻ വിവേക് വിദ്യാർഥിനിക്കുമേൽ സമ്മർദം ചെലുത്തിയിരുന്നു. മകളെ വിവേക് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. ഇയാൾ പെൺകുട്ടിയുടെ മൊബൈലിൽ കൊല്ലുമെന്ന് ഭീഷണി സന്ദേശങ്ങൾ അയച്ചതായും വീട്ടുകാർ ആരോപിക്കുന്നു. വിവേകിനെ പിടികൂടാൻ പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.





























