തിരുവനന്തപുരം : പ്രധാനമന്ത്രിയുടെ തലസ്ഥാനത്തെ സന്ദർശനത്തിന് സുരക്ഷയൊരുക്കാനുള്ള വാഹനങ്ങളും ഉപകരണങ്ങളും എത്തിച്ചത് വ്യോമസേനയുടെ വിമാനത്തിൽ. പ്രധാനമന്ത്രിക്ക് സഞ്ചരിക്കാനും അകമ്പടിക്കുമുള്ള ബുള്ളറ്റ് പ്രൂഫ് കാറുകൾ,മൊബൈൽ സിഗ്നൽ ജാമറുകൾ ഘടിപ്പിച്ച വാഹനങ്ങൾ,മറ്റ് സുരക്ഷാ ഉപകരണങ്ങൾ എന്നിവയെല്ലാം ഐ.എൽ 76 വിമാനത്തിലെത്തിച്ചു. എസ്.പി.ജിയാണ് (സ്പെഷ്യൽ പ്രൊട്ടക്ഷൻ ഫോഴ്സ്) പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കുന്നത്.പ്രധാനമന്ത്രിക്ക് സഞ്ചരിക്കാനുള്ള വെടിയുണ്ടയേൽക്കാത്ത രണ്ട് വാഹനങ്ങളും സുരക്ഷാ ഉദ്യോഗസ്ഥർക്കുള്ള വാഹനങ്ങളും ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിലെത്തിച്ചു. ആംബുലൻസുകൾ,മൊബൈൽഫോൺ ജാമറുകൾ ഘടിപ്പിച്ച വാഹനങ്ങൾ,ഒരേതരം കാറുകൾ എന്നിവയടങ്ങിയ വാഹനവ്യൂഹം പൊലീസാണ് സജ്ജമാക്കുന്നത്.
ഇന്നലെ മുതൽ എസ്.പി.ജി സുരക്ഷാ ട്രയൽറൺ തുടങ്ങിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയ്യറാക്കിയ ബ്ലൂ ബുക്ക് പ്രകാരമാണ് സുരക്ഷയൊരുക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മൂന്നു ദിവസം മുൻപ് യാത്രയുടെ സമ്പൂർണ വിവരങ്ങൾ തയ്യാറാക്കിയിരിക്കണം.ബ്ലൂ ബുക്ക് മാനദണ്ഡപ്രകാരം 50 പ്ലാറ്റൂൺ പൊലീസിനെയും 200 ഓഫീസർമാരെയുമാണ് നിയോഗിക്കേണ്ടത്.





























