ഡല്‍ഹി : തീരസംരക്ഷണസേനയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷനിലുള്ള വനിതകള്‍ക്ക് സ്ഥിരം കമ്മിഷന്‍ പദവി നല്‍കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. സര്‍ക്കാര്‍ അതിന് തയ്യാറായില്ലെങ്കില്‍ തങ്ങള്‍ക്കത് ചെയ്യേണ്ടിവരുമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നൽകി.
വനിതകള്‍ക്ക് സ്ഥിരം കമ്മിഷന്‍ പദവി നല്‍കുന്നതില്‍ ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് കേന്ദ്രത്തിനായി അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കട്ടരമണി അറിയിച്ചു. എന്നാൽ, സര്‍ക്കാരിന്റെ പ്രായോഗികതാ വാദമൊന്നും 2024-ല്‍ വിലപ്പോവില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. വനിതകളെ മാറ്റിനിര്‍ത്താനാവില്ലെന്നും കേസ് വെള്ളിയാഴ്ചത്തേക്കു മാറ്റിക്കൊണ്ട് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.





























