കാസര്‍കോട് : കാസര്‍കോടിന്റെ രാഷ്ട്രീയ’ജാതകം’ തിരുത്തപ്പെട്ട തിരഞ്ഞെടുപ്പാണ് 2019-ല്‍ നടന്നത്. 35 വര്‍ഷത്തിനുശേഷം മണ്ഡലം യു.ഡി.എഫിലേക്ക് ചാഞ്ഞു. ഔദ്യോഗിക പ്രഖ്യാപനമായില്ലെങ്കിലും യു.ഡി.എഫ്. സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ തന്നെ. മണ്ഡലം തിരിച്ചുപിടിക്കാന്‍ സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണനെ കളത്തിലിറക്കിയപ്പോള്‍ മണ്ഡലത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിതയെ മത്സരിപ്പിക്കുകയാണ് ബി.ജെ.പി. മഹിള മോര്‍ച്ച നാഷണൽ എക്സിക്യുട്ടീവ് അംഗം എം.എല്‍. അശ്വിനി. ബി.ജെ.പി. പ്രഖ്യാപിച്ച ആദ്യഘട്ടത്തിലെ 12 പേരുടെ പട്ടികയിലെ സസ്പെന്‍സ് സ്ഥാനാര്‍ഥി എന്ന് പറയാം അശ്വിനിയെ.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ കടമ്പാര്‍ ഡിവിഷന്‍ പ്രതിനിധിയാണ് എം.എല്‍. അശ്വിനി. മഹിള മോര്‍ച്ച ദേശീയ നിര്‍വാഹക സമിതി അംഗം എന്ന നിലയില്‍ ദേശിയ രാഷ്ട്രീയത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വ്യക്തി കൂടിയായ അശ്വിനി തന്റെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തു.





























