അഹമ്മദാബാദ് : ഭർത്താവ് തല്ലിയാൽ അത് ക്രൂരതയാവില്ലെന്നും ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കൂടുതൽ തെളിവുകൾ വേണമെന്നും ഗുജറാത്ത് ഹൈക്കോടതി. വിവാഹം കഴിഞ്ഞ് ഒരുവർഷത്തിനുള്ളിൽ 23കാരി ആത്മഹത്യചെയ്ത സംഭവത്തില്‍ കീഴ്ക്കോടതി ഏഴുവർഷം തടവിന് ശിക്ഷിച്ച ഭർത്താവിനെ വെറുതെ വിട്ടുകൊണ്ടുള്ള വിധിന്യായത്തിലാണ് ജസ്റ്റിസ് ഗീതാ ഗോപിയുടെ നിരീക്ഷണം.
രാത്രിയിൽ വൈകിയെത്തിയതിനെ ചോദ്യം ചെയ്ത ഭാര്യയുമായി വഴക്കുക്കൂടുന്നത് അസാധാരണമല്ലെന്നും അതിനെ ക്രൂരതയായി കണക്കാക്കാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഭാര്യ സ്വന്തംവീട്ടിൽ ഒരു ദിവസം കൂടുതൽ തങ്ങിയതിൻ്റെ പേരിൽ ഭർത്താവ് ഒന്നുതല്ലിയത്കൊണ്ടു മാത്രം ക്രൂരതയാവില്ല. തുടർച്ചയായ തല്ലും പീഡനവും മൂലം ജീവിതം അസഹലീയമായതിന് തെളിവുണ്ടെങ്കിലേ ആത്മഹത്യ പ്രേരണക്കുറ്റം നിലനിൽക്കൂ. 1996-ൽ വൽസാഡിലെ പഹാഡ്പാഡയിൽ ഭാര്യ പ്രമീള ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് ദിലീപ് വർളിയെ സെഷൻസ് കോടതി 2003-ലാണ് ശിക്ഷിച്ചത്.






























