ഡൽഹി: ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കെടുത്ത വെർച്വൽ ഹിയറിങ്ങിനിടെ മൂന്ന് തവണ അശ്ലീല ദൃശ്യങ്ങളും പാട്ടും പ്രദർശിപ്പിച്ച് ഹാക്കർ. വീഡിയോ കോണ്‍ഫറൻസ് വഴിയുള്ള വെർച്വൽ ഹിയറിങ്ങിനിടെയാണ് സംഭവം. ആരാണ് വീഡിയോ കോണ്‍ഫറൻസിലേക്ക് നുഴഞ്ഞു കയറിയതെന്ന് ഇതുവരെ വ്യക്തമല്ല. ഡിവിഷൻ ബെഞ്ച് ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ്, ജസ്റ്റിസ് തേജസ് കരിയ, എന്നിവർ വെർച്വൽ ഹിയറിങ്ങ് നടത്തുന്നതിനിടെയാണ് അശ്ലീല ദൃശ്യങ്ങള്‍ ആദ്യം പ്രദർശിപ്പിക്കുന്നത്.
പെട്ടെന്ന് തന്നെ നടപടികള്‍ കുറച്ചു നേരത്തേക്ക് നിർത്തി വെച്ചിരുന്നു. എന്നാൽ പിന്നീട് വീണ്ടും ഹിയറിങ്ങ് ആരംഭിച്ചപ്പോള്‍ വീണ്ടും അശ്ലീലദൃശ്യങ്ങള്‍ പ്രദർശിപ്പിച്ച് തുടങ്ങുകയായിരുന്നു. രണ്ട് സ്ക്രീനുകളിലാണ് പ്രദർശിപ്പിച്ചത്. ‘നിങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടു’ എന്ന സന്ദേശം സ്ക്രീനിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. മൂന്നാമത്തെ തവണ വീണ്ടും ഹിയറിങ്ങ് തുടങ്ങിയപ്പോള്‍ ഗാനം പ്ലേ ചെയ്യുകയായിരുന്നു. പിന്നീട് ചീഫ് ജസ്റ്റിസ് ഹിയറിങ്ങ് നിർത്തിവെച്ചു. അതേസമയം ഇങ്ങനെ ചെയ്യാനുള്ള കാരണമെന്താണെന്ന് നിലവിൽ അവ്യക്തമാണ്. ഡൽഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





























