ഗാസ : ഗാസയിൽ തിങ്കളാഴ്ചയുണ്ടായ ആക്രമണങ്ങളിൽ 24 തങ്ങളുടെ സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ വ്യക്തമാക്കി. കരയുദ്ധം ആരംഭിച്ച ശേഷം ഇതാദ്യമായാണ് ഇത്രയധികം സൈനികർ ഒരൊറ്റ ദിവസം കൊല്ലപ്പെടുന്നതെന്നും ഇസ്രയേൽ പ്രതിരോധ സേനാ വക്താവ് പറഞ്ഞു. ഒരു കെട്ടിടത്തില്‍ ഹമാസ് നടത്തിയ സ്ഫോടനത്തിൽ 21 പേരും മറ്റൊരു ആക്രമണത്തിൽ മൂന്ന് പേരുമാണ് മരിച്ചത്. അതേസമയം 195 പലസ്തീനികളെ ഒരൊറ്റ ദിവസം ഇസ്രയേൽ കൊന്നൊടുക്കിയതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
തകര്‍ക്കാനായി ഇസ്രയേൽ സൈന്യം ബോംബുകള്‍ സ്ഥാപിച്ച രണ്ട് കെട്ടിടങ്ങളിൽ റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകള്‍ ഉപയോഗിച്ച് ഹമാസ് നടത്തിയ ആക്രമണത്തിലാണ് 21 ഇസ്രയേലി സൈനികര്‍ മരിച്ചത്. സൈനികര്‍ കെട്ടിടത്തിൽ നില്‍ക്കുമ്പോൾ തന്നെ ഹമാസ് ആക്രമണത്തിൽ അവ തകര്‍ന്നുവീഴുകയായിരുന്നു എന്നും എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ തങ്ങള്‍ അന്വേഷണം നടത്തുകയാണെന്നും ഇസ്രയേലി സേനാ വക്താവ് റിയര്‍ അഡ്മിറൽ ഡാനിയൽ ഹഗാരി പറഞ്ഞു. ദക്ഷിണ ഗാസയിൽ ഇസ്രയേലി ടാങ്കിന് നേരെയും ഹമാസ് ഗ്രനേഡ് ആക്രമണം നടത്തുകയും ചെയ്തു.





























