കൊല്ലം : വിവാഹ വാഗ്‌ദാനം നൽകി പട്ടികജാതി വിദ്യാർഥിനിയെ പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്ത കേസിൽ ഡി.വൈ.എഫ്.ഐ. നേതാവ് അറസ്റ്റിൽ. പടിഞ്ഞാറെ കല്ലട കോയിക്കൽഭാഗം സ്വദേശി വിശാഖ് കല്ലട(27)യാണ് പിടിയിലായത്. ഡി.വൈ.എഫ്.ഐ. പടിഞ്ഞാറെ കല്ലട മേഖലാ കമ്മിറ്റി അംഗവും കടപുഴ യൂണിറ്റ് സെക്രട്ടറിയും സി.പി.എം. കോയിക്കൽഭാഗം ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്. പലതവണയായി പെൺകുട്ടിയുടെ വീട്ടുകാരിൽനിന്ന് ഒൻപതുലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി. കൂടാതെ സ്വർണം കൈക്കലാക്കിയതായും പെൺകുട്ടി പോലീസിന് മൊഴിനൽകി. കോളേജിൽ നടന്ന ഒരു പരിപാടിയിൽ വച്ചാണ് ഇരുവരും പരിചയപ്പെട്ടത്.
ഒന്നരവർഷമായി ഇരുവരും അടുപ്പത്തിലാണ്.ശൂരനാട് സ്വദേശിനിയാണ് പെൺകുട്ടി. അമ്മയുടെ ബാങ്ക് അക്കൗണ്ട് വഴി ഗൂഗിൾപേയിലൂടെയാണ് യുവാവിന് പണം കൈമാറിയതെന്ന് കണ്ടെത്തി. അതിനിടയിൽ യുവാവ് വിവാഹത്തിൽനിന്ന് പിന്മാറുന്നതായി കുട്ടിക്ക് ബോധ്യപ്പെട്ടു. അതോടെ വിവരം രക്ഷിതാക്കളോടു പറഞ്ഞു. കഴിഞ്ഞദിവസം പെൺകുട്ടി ബന്ധുക്കളോടൊപ്പം എത്തി ശാസ്താംകോട്ട പോലീസിൽ പരാതിനൽകി. തുടർന്ന് മൊഴിരേഖപ്പെടുത്തി പട്ടികജാതി പീഡന നിരോധന നിയമം, വഞ്ചനാകുറ്റം തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തു. അറസ്റ്റിലായ വിശാഖിനെ റിമാൻഡ് ചെയ്തു.





























