കോട്ടയം : എം.ജി സർവകലാശാലയിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഉയർന്ന പീഡന പരാതിയിൽ നിന്ന് രണ്ട് എസ്.എഫ്.ഐ നേതാക്കളെ ഒഴിവാക്കാൻ ശ്രമം നടക്കുന്നതായി പരാതിക്കാരിയായ എ.ഐ.എസ്.എഫ് വനിതാ നേതാവ്. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് പി.എം ആർഷോ, വിദ്യാഭ്യാസമന്ത്രിയുടെ സ്റ്റാഫംഗമായ കെ.എം അരുൺ എന്നിവരെ ഒഴിവാക്കാനാണ് നീക്കമെന്നാണ് വനിതാ നേതാവിന്റെ ആരോപണം.
കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ എ.ഐ.എസ്.എഫ് വനിതാ നേതാവ് നൽകിയ പരാതിയിൽ നിന്നാണ് രണ്ട് പേരെ ഒഴിവാക്കാൻ നീക്കം നടക്കുന്നതായി ആരോപണം. ആർഷോയുടേയും അരുണിന്റേയും പേര് ഒഴിവാക്കാനുള്ള നീക്കം സംബന്ധിച്ച് ചാനലിലൂടെയാണ് അറിഞ്ഞതെന്ന് പരാതിക്കാരി പറഞ്ഞു. എസ്പിക്ക് നൽകിയ പരാതിയും പേരുകൾ വ്യക്തമാക്കിയിരുന്നു. മൊഴിയിലും പേരുകൾ ആവർത്തിച്ചിരുന്നു. പേരുകൾ വിട്ടുപോയോ എന്ന് പരിശോധിക്കണം. കരിയറിനെ ബാധിക്കുമെന്നതുകൊണ്ടാണ് ആർഷോയും അരുണും പേരുകൾ ഒഴിവാക്കാൻ ശ്രമം നടത്തുന്നതെന്നും പരാതിക്കാരി പറഞ്ഞു.
എംജി യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ കഴിഞ്ഞ ദിവസമാണ് സംഘർഷം ഉണ്ടായത്. സെനറ്റ് തെരഞ്ഞെടുപ്പിനിടെ സർവകലാശാലയിലുണ്ടായ സംഘർഷത്തിനിടെ ലൈംഗിക അതിക്രമം നടന്നു എന്ന ഗുരുതരമായ ആരോപണമാണ് എ.ഐ.എസ്.എഫ് വനിതാ നേതാവിന്റെ പരാതിയിലുള്ളത്. എസ്.എഫ്.ഐ നേതാക്കൾ മാറിടത്തിൽ പിടിച്ച് അപമാനിച്ചു എന്നും ആരോപണമുണ്ടായിരുന്നു. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും വനിതാ നേതാവ് മൊഴി നൽകിയിരുന്നു.