കോഴിക്കോട് : മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എംഎസ് എഫിന്റെ സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെ അറസ്റ്റ് ചെയ്ത നടപടിയെ രൂക്ഷമായി വിമർശിച്ച് ലീഗ് ഉന്നതാധികാരസമിതിയംഗം എം.കെ. മുനീർ. അറസ്റ്റുണ്ടായ സാഹചര്യത്തിൽ പികെ നവാസിനെതിരെ നടപടി എടുക്കാൻ ആലോചിക്കുന്നില്ലെന്നും മുനീർ പറഞ്ഞു.
ഹരിതയുടെ പരാതി ആയുധമാക്കിയെടുത്ത് മുസ്ലീം ലീഗിനെ തകർക്കാനുളള സിപിഎം ശ്രമമമാണ് അറസ്റ്റെന്നും മുനീർ ആരോപിച്ചു. നവാസിന് പിന്തുണയേകി യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മു ഈൻ അലി തങ്ങളും രംഗത്തെത്തി. നവാസിന്റെ ചിരിക്കുന്ന ചിത്രമാണ് മുഈനലി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്നത്. ഇതിനെതിരെ പ്രതിഷേധം രേഖപ്പെടുത്തുന്ന പ്രതികരണങ്ങളാണ് കമന്റുകളിലുള്ളത്.
പരാതിക്കിടയാക്കിയ യോഗത്തിന്റ മിനുട്സ് ഉടൻ ഹാജരാക്കേണ്ടതില്ലെന്നാണ് എംഎസ് എഫ് നേതാക്കളുടെ തീരുമാനം. വാക്കേറ്റത്തിൽ കലാശിച്ച യോഗം, ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാമിന്റെ നിർദ്ദേശത്തോടെ നിർത്തിവയ്ക്കുന്നു എന്നാണ് മിനുട്സിൽ കുറിച്ചിരിക്കുന്നത്.
ഇതിൽ പരാതിക്ക് ബലം നൽകുന്ന വിവരങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും എംഎസ്എഫ് നേതാക്കൾ അറിയിച്ചു. കേസിന്റെ തുടർഘട്ടത്തിൽ കോടതി ആവശ്യപ്പെടുന്ന മുറയ്ക്ക് മിനുട്സ് ഹാജരാക്കുമെന്നാണ് നേതാക്കളുടെ നിലപാട്.
അതേസമയം ഹരിത നേതാക്കൾ നൽകിയ ലൈംഗിക അധിക്ഷേ പരാതിയിൽ മറ്റൊരു പ്രതിയായ എംഎസ്എഫ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്‍ വഹാബിനെയും ഉടൻ ചോദ്യം ചെയ്യാൻ ചെമ്മങ്ങാട് പോലീസ് വിളിച്ചുവരുത്തും.