ഇടുക്കി : 5 മാസമായി ക്ഷേമ പെൻഷൻ കിട്ടാത്തതിന് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് വണ്ടിപെരിയാറിലെ 90കാരി. ഇടുക്കി വണ്ടിപ്പെരിയാർ കറുപ്പ് പാലത്താണ് സംഭവം. കറുപ്പ് പാലം സ്വദേശിനി പൊന്നമ്മയാണ് റോഡിൽ കസേര ഇട്ട് കുത്തി ഇരുന്ന് പ്രതിഷേധിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു ഒരു മണിക്കൂറോളം നീണ്ട പ്രതിഷേധം ഉണ്ടായത്. വണ്ടിപ്പെരിയാർ വള്ളക്കടവ് റോഡിലെ എച്ച്‌പിസിയില്‍ ഒന്നര മണിക്കൂറോളം റോഡില്‍ കസേരയിട്ടിരുന്നാണ് പൊന്നമ്മ തന്റെ പ്രതിഷേധം അറിയിച്ചത്. അതിനിടെ ഗതാഗത തടസ്സം ഉണ്ടാക്കിയതിന് പൊന്നമ്മയ്‌ക്കെതിരെ കേസെടുക്കാൻ സാധ്യതയുണ്ട്. ഇത് പോലീസ് പരിശോധിക്കുന്നുവെന്നാണ് സൂചന. എന്നാല്‍ വിവാദങ്ങളിലേക്ക് കടക്കേണ്ടതില്ലെന്നാണ് സർക്കാരിന്റെ പക്ഷം.
റോഡിലിരുന്നതിനെ തുടർന്ന് ഈ സമയം ഇതു വഴി വന്ന വാഹനങ്ങള്‍ നിർത്തിയിട്ടു. സ്വകാര്യ ബസും അല്‍പനേരത്തേക്കു കുടുങ്ങി. പെൻഷൻ മുടങ്ങിയതോടെ ജീവിതം ദുരിതത്തിലാണെന്നും പ്രശ്‌നം പരിഹരിക്കാതെ റോഡില്‍ നിന്നു മാറില്ലെന്നും പൊന്നമ്മയും മകൻ മായനും നിലപാടെടുത്തു. പിന്നീടു വണ്ടിപ്പെരിയാർ പോലീസ് സ്ഥലത്തെത്തി അനുനയിപ്പിച്ച് പൊന്നമ്മയെയും മകനെയും വീട്ടിലേക്കു മാറ്റുകയായിരുന്നു. എച്ച്‌പിസിയില്‍ ഒറ്റമുറി വീട്ടിലാണു പൊന്നമ്മ കഴിയുന്നത്. കോൺഗ്രസ് പ്രവർത്തകർ വയോധികയുടെ വീട്ടിൽ എത്തി ഒരു മാസത്തെ പെൻഷൻ തുകയും ഭക്ഷ്യ കിറ്റും കൈമാറി.





























