ചെന്നൈ: വിദ്വേഷ പരാമര്‍ശത്തില്‍ തമിഴ് ജനതയോട് മാപ്പ് ചോദിച്ച് കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്ദലജെ. നവമാധ്യമത്തിലൂടെയാണ് പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞത്. അതേസമയം കേരളത്തിനെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ പ്രതികരണമില്ല. പരാമര്‍ശങ്ങള്‍ പലരെയും വേദനിപ്പിച്ചു. ക്ഷമ ചോദിക്കുന്നു. എന്റെ വാക്കുകള്‍ പിന്‍വലിക്കുന്നു. പരാമര്‍ശങ്ങള്‍ കൃഷ്ണഗിരി വനത്തില്‍ പരിശീലനം നേടിയവരെ ഉദ്ദേശിച്ചാണ്. അവര്‍ക്ക് രാമേശ്വരം കഫേ സ്ഫോടനവുമായി ബന്ധമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. തമിഴ്നാട്ടുകാര്‍ ബംഗളൂരുവിലെത്തി സ്ഫോടനങ്ങള്‍ നടത്തുന്നു. കേരളത്തിലെ ആളുകള്‍ കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നായിരുന്നു ശോഭ കരന്ദലജെ ആരോപണം ഉയർത്തിയത്.
തുടർന്ന് പരാമർശത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. വിദ്വേഷ പരാമർശത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണമെന്നും മതസൗഹാർദം തകർക്കാനുള്ള നീക്കത്തിനെതിരെ കേസ് എടുക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടിരുന്നു. ബംഗളൂരു നോർത്തിലെ ബിജെപി സ്ഥാനാർഥിയാണ് ശോഭാ കരന്തലജെ.






























