ഡൽഹി: ലോകത്ത് ഏറ്റവുമധികം വായുമലിനീകരണം നേരിടുന്ന രാജ്യങ്ങളിൽ ഇന്ത്യ മൂന്നാമത്. ബംഗ്ലാദേശും പാകിസ്താനുമാണ് ആദ്യ രണ്ടുസ്ഥാനങ്ങളിൽ. സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായ ഐ.ക്യു. എയർ എന്ന സ്ഥാപനമാണ് 2023-ലെ റിപ്പോർട്ട് പുറത്തിറക്കിയത്. നഗരങ്ങളുടെ പട്ടികയിൽ ബിഹാറിലെ ബേഗുസരായ് ആണ് ഒന്നാമത്. ഗുവാഹാട്ടി, ഡൽഹി നഗരങ്ങൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്. ഗ്രേറ്റർ നോയിഡ, മുസാഫർ നഗർ, ഗുരുഗ്രാം, മീററ്റ്, ഗാസിയാബാദ്, റോഹ്തക്, ഫരീദാബാദ്, പട്ന തുടങ്ങിയ നഗരങ്ങളും ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയിൽ ഉണ്ട്. 134 രാജ്യങ്ങളിലെ 30,000-ത്തിലധികം എയർ ക്വാളിറ്റി മോണിറ്ററിങ് സ്റ്റേഷനുകളിൽനിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
ബംഗ്ലാദേശ്, പാകിസ്താൻ, ഇന്ത്യ, താജിക്കിസ്താൻ, ബുർക്കിന ഫാസോ എന്നിവയാണ് ഏറ്റവുമധികം വായുമലിനീകരണം നേരിടുന്ന അഞ്ചു രാജ്യങ്ങൾ. ഓസ്‌ട്രേലിയ, എസ്റ്റോണിയ, ഫിൻലൻഡ്, ഗ്രെനാഡ, ഐസ്‌ലൻഡ്, മൗറീഷ്യസ്, ന്യൂസിലൻഡ് എന്നിവയാണ് ലോകാരോഗ്യസംഘടനയുടെ മാർഗനിർദേശങ്ങൾക്കനുസൃതമായി ആരോഗ്യകരമായ വായുനിലവാരമുള്ള ഏഴു രാജ്യങ്ങൾ.






























