ഡല്‍ഹി: ആര്‍ക്കെങ്കിലും പൗരത്വം നല്‍കുന്നത് ഹര്‍ജിക്കാരെ എങ്ങനെയാണ് ബാധിക്കുകയെന്ന് കേന്ദ്രസർക്കാർ. പൗരത്വം ലഭിക്കുന്നവര്‍ വോട്ടുചെയ്യുമെന്ന് ഹര്‍ജിക്കാര്‍. പൗരത്വനിയമ ഭേദഗതിയുടെ ചട്ടങ്ങള്‍ സ്റ്റേചെയ്യണമെന്ന ഇടക്കാല അപേക്ഷകള്‍ പരിഗണിക്കവേ സുപ്രീംകോടതിയില്‍ ചൊവ്വാഴ്ച നടന്നത് ചൂടേറിയ വാദങ്ങള്‍. എന്നാല്‍, ചട്ടം സ്റ്റേചെയ്യാന്‍ വിസമ്മതിച്ച സുപ്രീംകോടതി, വിഷയത്തില്‍ എന്തെങ്കിലും നിരീക്ഷണം നടത്താതിരിക്കാനും ശ്രദ്ധിച്ചു. നിയമത്തിനെതിരേ 237 ഹര്‍ജികളുണ്ടെന്നും അതില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും പറഞ്ഞ് കേന്ദ്രത്തിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് വാദം തുടങ്ങിയത്. എന്നാല്‍, പരാതിക്കാരാണ് ആദ്യം സംസാരിക്കേണ്ടതെന്നുപറഞ്ഞ് ഹര്‍ജിക്കാരില്‍ ചിലര്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സിങ് രംഗത്ത് എത്തി.
ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ നാലാഴ്ച സമയംവേണമെന്ന് തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. ഹര്‍ജികളെല്ലാം പൊതുവായ കാര്യമാണ് ഉന്നയിക്കുന്നത് എന്നതിനാല്‍ മറുപടിക്ക് കൂടുതല്‍ സമയം നല്‍കേണ്ടതില്ലെന്ന് മുസ്‌ലിംലീഗിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു. സി.എ.എ. പ്രകാരം പൗരത്വത്തിനുള്ള അപേക്ഷയില്‍ നടപടികള്‍ തുടങ്ങുകയും അത് നല്‍കുകയും ചെയ്താല്‍ പിന്നീട് തിരിച്ചെടുക്കാനാവില്ല. അങ്ങനെ വന്നാല്‍ ഹര്‍ജികള്‍ അപ്രസക്തമാകുമെന്നും സിബല്‍ പറയുന്നു.






























