തിരുവനന്തപുരം: ലാഭമില്ലെന്ന പേരിൽ ഓർഡിനറി സർവീസുകൾ കെ.എസ്.ആർ.ടി.സി വ്യാപകമായി വെട്ടിക്കുറയ്ക്കുന്നത് കൊണ്ട് ജനങ്ങൾ അനുഭവിക്കുന്നത് വലിയ ബുദ്ധിമുട്ട് . മൂന്നു മാസത്തിനിടെ ഒരു ലക്ഷം കിലോമീറ്റർ പ്രതിദിന സർവീസാണ് കുറച്ചത്. കിലോമീറ്ററിന് 28 രൂപ കിട്ടാത്ത ട്രിപ്പുകൾ വേണ്ടെന്നാണ് നിലപാട്.രാവിലെ 10ന് ശേഷം വൈകിട്ട് മൂന്ന് വരെയുള്ള സർവീസുകൾക്കും രാത്രി സർവീസുകൾക്കുമാണ് പ്രധാനമായും കത്തിവച്ചത്. കെ.എസ്.ആർ.ടി.സിക്ക് മാത്രം സർവീസ് അനുമതിയുള്ള തലസ്ഥാന ജില്ലയിലെ തെക്കൻ, മലയോര പ്രദേശത്തുൾപ്പെടെ യാത്രക്കാർ മണിക്കൂറുകൾ റോഡിൽ കാത്തുനിൽക്കേണ്ട സ്ഥിതിയാണ്. രാത്രി എട്ടിനുശേഷം മിക്ക റൂട്ടിലും ബസ്സുമില്ല.മൂന്ന് മാസം മുമ്പ് പ്രതിദിന സർവീസ് 15 ലക്ഷം കിലോമീറ്ററായിരുന്നെങ്കിൽ ഇന്നത് 14 ലക്ഷം കി.മീറ്ററിൽ താഴെയാണ്.
4500 – 4750 ബസുകൾ പ്രതിദിനം സർവീസ് നടത്തിയ സ്ഥാനത്ത് ഇപ്പോൾ 3900 – 4000 ബസുകൾ മാത്രം. ഗതാഗത മന്ത്രിയുടെ നിദ്ദേശപ്രകാരം, റൂട്ട് പരിഷ്‌കരണമെന്ന പേരിലാണ് കടുംവെട്ട്.തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഓർഡിനറി ബസുകളിലാണ് ആദ്യ പരീക്ഷണം നടത്തിയത്. ക്രമേണ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിച്ചു. വരുമാനക്കുറവുള്ള 52,456 കിലോമീറ്റർ സർവീസ് സംസ്ഥാന വ്യാപകമായി കുറയ്ക്കാൻ കഴിഞ്ഞെന്ന് കെ.എസ്.ആർ.ടി.സി തന്നെ ഊറ്റംകൊള്ളുന്നു.ഇടയ്ക്ക് നിറുത്തലാക്കിയ സ്റ്റേ സർവീസ് തിരിച്ചുവരുന്നെന്ന് വിശ്വസിപ്പിച്ചാണ് രാത്രി ട്രിപ്പുകൾക്ക് പൂട്ടിട്ടത്. മുമ്പ് സ്റ്റേ ബസിന്റെ അവസാന ട്രിപ്പ് രാത്രി 10നും 11നുമൊക്കയായിരുന്നു. എന്നാലിപ്പോൾ രാത്രി എട്ടിനോ ഒൻപതിനോ യാത്ര അവസാനിപ്പിക്കും. രാവിലെ യാത്രക്കാർ നിറയുമ്പോൾ മാത്രമാകും മടക്കം. ജീവനക്കാർക്ക് ഡ്യൂട്ടി ലഭിക്കുന്നതിനാൽ തൊഴിലാളി സംഘടനകൾക്കും എതിർപ്പില്ല.






























