വാഷിങ്ടൺ : ലോകത്തെ ഏറ്റവും വലിയ നാവികാഭ്യാസമായ റിം ഓഫ് പസഫിക് എക്സർസൈസിൽ (റിംപാക്) പങ്കെടുക്കാൻ ഇന്ത്യൻ നാവികസേനയുടെ പി-8ഐ പട്രോൾ വിമാനം ഹവായിയിലെത്തി. യു.എസ്. പസഫിക് ഫ്ലീറ്റിന്റെ നേതൃത്വത്തിൽ ജൂൺ 24 മുതൽ നടക്കുന്ന നാവികാഭ്യാസത്തിൽ പങ്കെടുക്കുന്ന 30 രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ജൂലായ് 31 വരെ ഹവായ് ദീപിലും പരിസരങ്ങളിലുമായാണ് അഭ്യാസം. സ്വതന്ത്രവും സുരക്ഷിതവുമായ ഇൻഡോ-പസഫിക് മേഖലയ്ക്കായുള്ള പ്രതിജ്ഞാബദ്ധത വ്യക്തമാക്കുന്നതാണ് നാവികാഭ്യാസത്തിലെ ഇന്ത്യയുടെ പങ്കാളിത്തമെന്ന് യു.എസിലെ ഇന്ത്യൻ സ്ഥാനപതികാര്യാലയം അറിയിച്ചു. 1971-ൽ ആരംഭിച്ച ഈ നാവികാഭ്യാസത്തിന്റെ 30-ാം പതിപ്പാണ് ഇത്തവണ നടക്കുന്നത്. ‘പങ്കാളികൾ: സംയോജിതരും സജ്ജരും’ എന്നതാണ് ഈ വർഷത്തെ പ്രമേയം.
30 രാജ്യങ്ങളിൽ നിന്നായി മുപ്പതിലധികം യുദ്ധക്കപ്പലുകൾ, അഞ്ച് അന്തർവാഹിനികൾ, 15 രാജ്യങ്ങളിൽ നിന്നുള്ള കരസേനാവിഭാഗങ്ങൾ, 206-ലധികം വിമാനങ്ങൾ എന്നിവയും 30,000-ത്തോളം സൈനികരും ഇത്തവണ റിംപാകിന്റെ ഭാഗമാകുന്നുണ്ട്. സമുദ്രപാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര പങ്കാളിത്തം ശക്തമാക്കുന്നതിനും ഈ സുരക്ഷാ പരിശീലനം അവസരമൊരുക്കുന്നു.






























