കൊല്ലം: കേരള തമിഴ്നാട് അതിർത്തിയിലെ ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റിൽ കുഴൽപ്പണം പിടികൂടി. രേഖകളില്ലാതെ കടത്തികൊണ്ടുവന്ന 13 ലക്ഷം രൂപയാണ് എക്‌സൈസ് പിടികൂടിയത്. വാഹന പരിശോധനക്കിടയിൽ കുഴൽപ്പണ കടത്തുകാർ എക്‌സൈസ് സംഘത്തിന്റെ പിടിയിലാവുകയായിരുന്നു. തമിഴ്നാട് സ്വദേശികളായ ഏഴുമലൈ ചിന്നപ്പൻ, ശക്തി സുബ്രഹ്മണി എന്നിവരാണ് കുഴൽപ്പണവുമായി പിടിയിലായത്. സേലത്ത് നിന്ന് എറണാകുളം പെരുമ്പാരിലേക്ക് കൊണ്ടുവന്നതായിരുന്നു നോട്ടുകൾ എന്നാണ് പ്രതികൾ എക്സൈസിനോട് പറഞ്ഞത്. 100 വീതമുള്ള 26 കെട്ടുകളായിട്ടായിരുന്നു പണം ഇവർ കയ്യിൽ സൂക്ഷിച്ചിരുന്നത്. ബെലോറോ ജീപ്പിലാണ് കള്ളപണം കടത്താൻ ശ്രമിച്ചത്.
കഴിഞ്ഞദിവസം കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 7 ലക്ഷം രൂപയുമായുമായി രണ്ടുപേർ ആര്യങ്കാവ് എക്സൈസ് ചെക്ക് പോസ്റ്റിൽ പിടിയിലായിരുന്നു. തെങ്കാശി സ്വദേശികളായ നാരായണൻ, അരുൺ എന്നിവരെയായിരുന്നു കള്ളപ്പണവുമായി പിടികൂടിയത്. രണ്ട് കേസുകളും എക്സൈസ് പോലീസിന് കൈമാറിയിട്ടുണ്ട്.






























