തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിപ്റ്റോ കറൻസി ഉപയോഗിച്ചുള്ള ഹവാല ഇടപാടുകൾ വർധിക്കുന്നു. ദുബായിൽനിന്ന് കേരളത്തിലേക്കാണ് ഇത്തരത്തിലുള്ള പണം കൈമാറ്റം വ്യാപകം. കേരളത്തിൽനിന്ന് വിദേശരാജ്യങ്ങളിലേക്കും കൈമാറ്റം നടക്കുന്നുണ്ടെന്നും സൈബർവിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഓൺലൈൻ തട്ടിപ്പിലൂടെ ലഭിക്കുന്ന പണവും ക്രിപ്റ്റോ ഇടപാടിലൂടെ കൈമാറ്റം ചെയ്യുന്നുണ്ട്. പണം ക്രിപ്റ്റോ ഏജന്റിന് നൽകിയാൽ അത് നാട്ടിലുളള ക്രിപ്റ്റോ ഏജന്റിന് എത്തുകയും പറയുന്നയാൾക്ക് പണം ഇന്ത്യൻ രൂപയായി നൽകുകയും ചെയ്യുന്നുണ്ട്. വിദേശത്തുവെച്ച് പണം കൈപ്പറ്റുന്ന ക്രിപ്‌റ്റോ ഏജന്റ് ആ പണം നാട്ടിലേക്കയക്കാതെ ക്രിപ്‌റ്റോ കറൻസിയിൽ നിേക്ഷപിക്കും. ഓൺലൈൻ തട്ടിപ്പുനടത്തി മുന്നേത്തന്നെയുണ്ടാക്കിയ പണം അയാൾ വെർച്വൽ ഡിജിറ്റൽ വാലറ്റിലേക്ക് മാറ്റിവെച്ചിട്ടുണ്ടാവും.
അതാണ് നാട്ടിലുള്ള ഏജന്റിന് കൈമാറുന്നത്. ചുരുക്കത്തിൽ തട്ടിപ്പുപണം കൈമാറുന്നതിനുള്ള വഴിയായി ക്രിപ്റ്റോ ഇടപാടുകൾ മാറുന്നു. ഇത്തരം ഒട്ടേറെ കേസുകൾ സംബന്ധിച്ച് സൈബർ ക്രൈംവിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഏജന്റുമാർക്ക് ക്രിപ്റ്റോ കറൻസി ലഭിച്ചിരിക്കുന്നത് രാജ്യത്തിനു പുറത്തുനിന്നുള്ള രജിസ്റ്റർ ചെയ്തിട്ടില്ലാത്ത പ്ലാറ്റ്ഫോം വഴിയാണ് എന്നതിനാൽ മറ്റുവിവരങ്ങൾ ലഭിക്കുന്നുമില്ല. അതേസമയം ചൈനയിൽനിന്ന് ഉൾപ്പടെയുള്ള രജിസ്ട്രേഡ് ക്രിപ്റ്റോ പ്ലാറ്റ്ഫോം വഴിയുള്ള ഇടപാടുകളും നടക്കുന്നുണ്ട്. ഇത്തരത്തിൽ രാജ്യത്തിനുപുറത്തുള്ള ചില പ്ലാറ്റ്ഫോമുകളിൽനിന്ന് അക്കൗണ്ട് വിവരങ്ങൾ ലഭിച്ചതായും സൈബർ അന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
നികുതിവെട്ടിപ്പിനായി ക്രിപ്റ്റോ ഇടപാട് നടക്കുന്നുവെന്ന് മനസ്സിലാക്കിയതിനെത്തുടർന്ന് മൂന്നുമാസം മുൻപ് ആദായനികുതി വകുപ്പ് കേരളത്തിൽ പരിശോധനകൾ നടത്തിയിരുന്നു. പത്തിലധികം ബാങ്ക് അക്കൗണ്ടുകൾ ഇത്തരം സംശയത്തിന്റെ അടിസ്ഥാനത്തിൽ മരവിപ്പിക്കുകയും ചെയ്തു. അഞ്ഞൂറോളം ബാങ്ക് അക്കൗണ്ടുകളുണ്ടായിരുന്ന ഒരു ക്രിപ്റ്റോ ഏജന്റിന്റെ വിവരങ്ങളും അന്ന് ലഭിച്ചു. അതേസമയം ക്രിപ്റ്റോ കറൻസി നിക്ഷേപത്തിന്റെ ലാഭസാധ്യകൾ പറഞ്ഞു വിശ്വസിപ്പിച്ച് വ്യാജ ആപ്പുകൾ വഴി നിക്ഷേപം നടത്തുന്ന സംഭവങ്ങളും ധാരാളം നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പണം പിൻവലിക്കാൻ ശ്രമിക്കുമ്പോഴാണ് അത് തട്ടിപ്പാണെന്ന് അറിയുന്നത്. ഇവയും അന്വേഷിക്കുന്നുണ്ടെന്ന് സൈബർ ഡിവിഷൻ ഉദ്യോഗസ്ഥർ പറഞ്ഞു





























