കൊച്ചി : പിതാവെന്ന നിലയിലെ ചുമതല നിര്‍വഹിക്കുന്നതില്‍ ജാതിക്കും വിശ്വാസത്തിനുമൊന്നും പങ്കില്ലെന്ന് ഹൈക്കോടതി. ഇരു മത വിഭാഗത്തില്‍പ്പെട്ട മാതാപിതാക്കള്‍ക്കുണ്ടായ മകള്‍ ജീവനാംശം നല്‍കണമെന്ന ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ കുടുംബക്കോടതിയുടെ ഉത്തരവ് ചോദ്യംചെയ്ത് പിതാവ് നല്‍കിയ അപ്പീല്‍ ഭാഗികമായി അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. മകള്‍ക്ക് ജീവനാംശമായി 16.70 ലക്ഷം രൂപ നല്‍കാന്‍ നെടുമങ്ങാട് കുടുംബക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് എതിരെയാണ് ഹൈക്കോടതിയില്‍ പിതാവ് അപ്പീല്‍ നല്‍കിയത്.
മുസ്‌ലിം മതവിശ്വാസം അനുസരിച്ചാണ് കുട്ടിയെ വളര്‍ത്തിയത് ഹിന്ദുമതത്തില്‍പ്പെട്ട കോഴിക്കോട് സ്വദേശിയാണ് പിതാവ്. മുസ്‌ലിം മതവിശ്വാസിയാണ് മാതാവ്. മകള്‍ക്ക് മൂന്നു വയസ്സായപ്പോള്‍ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. മാതാവ് പിന്നീട് വിവാഹിതയായി. മൂന്നു വയസ്സുമുതല്‍ കുട്ടിയെ വളര്‍ത്തിയത് മാതാവിന്റെ മാതാപിതാക്കളാണ്. മുസ്‌ലിം മതവിശ്വാസം അനുസരിച്ചാണ് കുട്ടിയെ ഇവര്‍ വളര്‍ത്തിയത്. മാതാപിതാക്കളെ എതിര്‍കക്ഷിയാക്കിയാണ് കുടുംബക്കോടതിയില്‍ മകള്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ ഇരുമതത്തില്‍പ്പെട്ട മാതാപിതാക്കളുടെ കുട്ടികളുടെ ജീവനാംശം തീരുമാനിക്കുന്നതില്‍ നിലവില്‍ നിയമമില്ല.
1984 ലെ സ്പെഷ്യല്‍ മാര്യേജ് ആക്ടും ഈ വിഷയം പരിഗണിക്കുന്നില്ല. എന്നാല്‍ യുഎന്‍ കണ്‍വെന്‍ഷന്‍ അംഗീകരിച്ച കുട്ടികളുടെ അവകാശങ്ങളില്‍ മാതാപിതാക്കള്‍ക്ക് കുട്ടികളെ സംരക്ഷിക്കാനുള്ള ബാധ്യതയുണ്ടെന്ന് കോടതി ചൂണ്ടിക്കാണിച്ചു. വിവാഹച്ചെലവായി 14.66 ലക്ഷം രൂപ നല്‍കണമെന്നാണ് കുടുംബ കോടതി വിധിച്ചത്. എന്നാല്‍ ഹൈക്കോടതി ഇത് മൂന്നു ലക്ഷമായി കുറച്ചു. സ്വര്‍ണം വാങ്ങാനാണ് കൂടുതല്‍ തുക ചെലവഴിച്ചതെന്നത് കണക്കിലെടുത്താണിത്. ജീവനാംശമായി 5000 രൂപയും വിദ്യാഭ്യാസ ചെലവായി 96,000 രൂപയും നല്‍കണമെന്നും നിര്‍ദേശിച്ചു.