പത്തനംതിട്ട : പിണങ്ങി കഴിയുന്ന ഭാര്യയെ കാണാൻ അനുവദിക്കാത്തതിലുള്ള വിരോധം കാരണം വീട്ടിൽ കയറി അതിക്രമം കാണിക്കുകയും ഭാര്യയെയും മാതാവിനെയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത കേസിൽ യുവാവിനെ പന്തളം പോലീസ് സാഹസികമായി പിടികൂടി. അടൂർ പെരിങ്ങനാട് മേലൂട് പന്നിവേലിക്കൽ അനുരാജ് ഭവനം വീട്ടിൽ എ ആർ അനിരാജ് (34) ആണ് അറസ്റ്റിലായത്. ഭാര്യ രാജിരാജ്, അമ്മ ലക്ഷ്മി എന്നിവർക്കാണ് മർദ്ദനമേറ്റത്. തുടർന്ന് ഇരുവരും അടൂർ ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രിയിലെത്തിയും ഇവരെ ഇയാൾ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു. വ്യാഴാഴ്ച രാത്രി 8 മണിയോടെ കുരമ്പാല സൗത്ത് മയിലാടുംകുളത്തിലുള്ള ഭാര്യയുടെ വീട്ടിലെത്തി രാജിയെയും കുഞ്ഞിനെയും കാണണമെന്ന് ഭർത്താവ് അനിരാജ് ആവശ്യപ്പെട്ടു. പകൽ വരാൻ പറഞ്ഞപ്പോൾ അസഭ്യം വിളിച്ചും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും ആക്രമിക്കുകയായിരുന്നു. യുവതിയെയും മാതാവിനെയും ഇയാൾ ക്രൂരമായി മർദ്ദിച്ചു. ഭയന്ന് വീടിനുള്ളിൽ കയറി കതകടച്ചപ്പോൾ അടുക്കളയുടെ കതക് ബലം പ്രയോഗിച്ച് തുറന്ന് ഉള്ളിൽ കയറി വീണ്ടും ഉപദ്രവിച്ചു. ഭിത്തിയോട് ചേർത്തുവെച്ച് മർദ്ദിച്ചതിൽ ലക്ഷ്മിയുടെ നട്ടെല്ലിന് ക്ഷതമേറ്റു.
വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത പന്തളം പോലീസ് അന്വേഷിക്കുന്നത് മനസ്സിലാക്കിയ യുവാവ് തിരികെ സുഹൃത്തിന്റെ സഹായത്തോടെ സ്വന്തം വീട്ടിലെത്തി വസ്ത്രം മാറി നാടുവിട്ടു പോകാനുള്ള ശ്രമത്തിനിടെ പോലീസിന്റെ പിടിയിലാവുകയായിരുന്നു. ആതിരമലയിൽ വെച്ച് കസ്റ്റഡിയിലെടുക്കവെ പോലീസിനെ പ്രതി ആക്രമിക്കാൻ ശ്രമിച്ചു. ഏറെ പണിപ്പെട്ടു മൽപിടിത്തത്തിലൂടെയാണ് പോലീസ് സംഘം കീഴടക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ജില്ലാ പോലീസ് മേധാവി ജി വിനോദ് കുമാറിന്റെ നിർദേശപ്രകാരം അടൂർ ഡി വൈ എസ് പി ജി സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിന് പന്തളം എസ് എച്ച് ഓ ടി ഡി പ്രതീഷ് നേതൃത്വം നൽകി. എസ് ഐമാരായ അനീഷ് എബ്രഹാം, മനോജ് കുമാർ, സിപിഓമാരായ അജീഷ് കുമാർ, എസ് അൻവർഷ, ആർ രഞ്ജിത്ത്, വിഷ്ണു എന്നിവരും ഉൾപ്പെട്ട സംഘമാണ് സാഹസികമായി നടത്തിയ നീക്കത്തിൽ പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടിയത്.