അടിമാലി: മകളെ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള വൈരാഗ്യത്തെ തുടര്‍ന്ന് മരുമകനെ വെട്ടി പരിക്കേൽപ്പിച്ച പിതാവ് പിടിയിൽ. പിതാവിന്‍റെ സഹായിയുടെ പരാതിയില്‍ മരുമകന്‍റെ സുഹൃത്തുക്കളെയും പോലീസ് അറസ്റ്റു ചെയ്തു. ഇടുക്കി അടിമാലി സ്വദേശി ഷിബുവും അനീഷും സുധീഷുമാണ് പിടിയിലായത്. ഷിബുവിന്‍റെ വെട്ടേറ്റ യദുകൃഷ്ണന്‍റെ നില ഗുരുതരമായി തുടരുകയാണ്. ഷിബുവിന്‍റെ മകള്‍ അനുശ്രിയുമായി യദുകൃഷ്ണന്‍ പ്രണയത്തിലായിരുന്നു.
പിതാവിന്‍റെ എതിര്‍പ്പവഗണിച്ച് ഇരുവരും വിവാഹം ചെയ്തു. ഇതോടെ തുടങ്ങിയ പകയാണ് പിന്നീട് കൊലപാതക ശ്രമത്തിലേക്കെത്തിയത്. അടിമാലി ഇരുമ്പുപാലം മാർക്കോസ് കോളനിയിൽ നിൽക്കുകയായിരുന്ന യദുകൃഷ്ണനും സംഘത്തിനും നേരെ ഷിബുവും സഹായി ജെനീഷും ചേർന്ന് വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. വെട്ടേറ്റ യദു ഓടി സുഹൃത്തുക്കളുടെ വീട്ടില്‍ കയറിയതോടെയാണ് ജീവൻ രക്ഷിക്കാനായത്.
ഇപ്പോള്‍ കളമശേരി മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. യദുകൃഷ്ണന്‍റെ ബന്ധുക്കളുടെ പരാതിയില്‍ ഷിബുവിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇതിനിടെ യദുവിനെ സഹായിച്ച സുഹൃത്തുക്കള്‍ക്കെതിരെ ജനീഷിന്‍റെ ഭാര്യയും പരാതി നൽകിയിട്ടുണ്ട്. വീട്ടില്‍ കയറി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി ഈ പരാതിയില്‍ യദുവിന്‍റെ സുഹൃത്തുക്കളായ അനീഷ്, സുധീഷ് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. മൂന്നുപേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു. അതേസമയം അനീഷും സുധീഷും നിരപരാധികളാണെന്നും കള്ളകേസില്‍ കുടുക്കുകയായിരുന്നുവെന്നും വിവിധ ആദിവാസി സംഘടനകള്‍ ഇടുക്കി എസ്പിയെ അറിയിച്ചിട്ടുണ്ട്. ഇതേകുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി.