പത്തനംതിട്ട: നാലര വയസ്സുള്ള മകളുടെ കഴുത്തിൽ വടിവാൾ വെച്ച് വിദേശത്തുള്ള ഭാര്യയോട് പണം ആവശ്യപ്പെട്ട ഭർത്താവ് പിടിയിൽ. തിരുവല്ല കുറ്റൂർ സ്വദേശി ജിൻസൺ ബിജുവിനെയാണ് തിരുവല്ല പോലീസ് അറസ്റ്റുചെയ്തത്. പോലീസ് പറയുന്നത് ഇങ്ങനെ: വിദേശത്ത് നഴ്സായ ഭാര്യ നെസിയെ വിളിച്ച് ജിൻസൺ ബിജു സ്ഥിരമായി പണം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച 40,000 രൂപ ചോദിച്ചു. കൊടുക്കില്ലെന്നായപ്പോഴാണ് മകളുടെ കഴുത്തിൽ വടിവാൾ െവച്ച് ഭീഷണി മുഴക്കി രാത്രി 11-ഒാടെ നെസിയെ വീഡിയോ കോൾ ചെയ്തത്. കുട്ടിയുടെ വലതുവാരിയെല്ലിന്റെ ഭാഗത്ത് വാൾകൊണ്ട് പോറലുണ്ടാക്കുകയും ചെയ്തു. ഈ സമയം കുഞ്ഞ് ഭയന്ന് കരഞ്ഞു.
ദൃശ്യങ്ങൾ നെസി മാതാപിതാക്കൾക്ക് അയച്ചുകൊടുത്തതിനെത്തുടർന്ന് ഇവരാണ് തിരുവല്ല പോലീസിൽ പരാതി നൽകിയത്. അടുപ്പത്തിലായിരുന്ന ജിൻസണും നെസിയും 2018-ലാണ് രജിസ്റ്റർ വിവാഹം ചെയ്തത്. ബി.എസ്‌സി. നഴ്സിങ് കോഴ്സ് പൂർത്തിയാക്കിയ നെസി, മകൾക്ക് അഞ്ചുമാസം പ്രായമായപ്പോൾ മുംബൈയിൽ ജോലികിട്ടി പോയി. ജിൻസൺ നാട്ടിൽ ഡ്രൈവറായി ജോലിനോക്കി. ഇതിനിടെ ഇയാൾ വിദേശത്ത് പോകാനായി 50,000 രൂപ ഭാര്യയോട് വാങ്ങുകയും ചെയ്തു. വിദേശത്തുപോയ ജിൻസൺ മൂന്നുമാസം കഴിഞ്ഞ് നാട്ടിലേക്ക് പോന്നു. നെസിയോട് തിരികെ നാട്ടിലെത്താനും ആവശ്യപ്പെട്ടു. ഇതിനായി നിരന്തരം ഫോണിലൂടെ ഭീഷണിപ്പെടുത്തി.
തിരികെവന്ന ഇവർ ചെങ്ങന്നൂരുള്ള സ്വകാര്യ ആശുപത്രിയിൽ ജോലിക്ക് പോയി. കഴിഞ്ഞവർഷം ഡിസംബറിലാണ് ജോലികിട്ടി വിദേശത്തേക്ക് വീണ്ടും പോയത്. അന്നുമുതൽ പണം ആവശ്യപ്പെട്ട് ഫോണിലൂടെ ജിൻസൺ ഭീഷണി തുടർന്നു. എല്ലാമാസവും നെസി പണം നൽകുകയുംചെയ്തു. കൂടുതൽ പണം ആവശ്യപ്പെട്ടായിരുന്നു പിന്നീടുള്ള ഭീഷണി. ഇത് നൽകാത്തതിനാണ് കുഞ്ഞിനോട് അതിക്രമം കാട്ടിയതെന്ന് പോലീസ് പറഞ്ഞു.






























