റാന്നി: അറുപത് വയസ് തികഞ്ഞ എല്ലാവർക്കും പെൻഷൻ വേണമെന്ന് താൻ പാർലമെൻ്റിൽ എത്തിയാൽ ആദ്യം ആവശ്യപ്പെടുമെന്ന് ഡോ. തോമസ് ഐസക് പറഞ്ഞു. മലയോരമേഖലയ്ക്ക് പുത്തൻ പ്രതീക്ഷയുടെ തിരിതെളിച്ച് എൽഡിഎഫ് സ്ഥാനാർഥി ഡോ. ടി എം തോമസ് ഐസക്കിന് മലയോര മേഖലയില്‍ നല്‍കിയ സ്വീകരണത്തില്‍ മറുപടി പറയുകയായിരുന്നു അദേഹം. കിഴക്കൻ മലയോര മേഖലയിലെ കർഷകരും കർഷക തൊഴിലാളികളും തോട്ടം തൊഴിലാളികളും കുടുംബശ്രീ അംഗങ്ങളും ഇടത്തരക്കാരൻ തുടങ്ങി എല്ലാവരും ഒരേ മനസ്സോടെയാണ് സ്ഥാനാർത്ഥിയെ സ്വീകരിക്കുവാൻ ഓരോ സ്വീകരണ സ്ഥലങ്ങളിലും എത്തിയത്. പുസ്തകങ്ങളും ഇന്ത്യൻ ഭരണഘടനയും പൂക്കളും കൊണ്ടാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്.
കഴിഞ്ഞ 15 വർഷമായി നിലവിലെ എം.പി പാർലമെൻറിൽ തങ്ങളുടെ ആവശ്യങ്ങളായ റബ്ബർ വിലവർധനവിനെ കുറിച്ചോ കാട്ടുമൃഗങ്ങളിൽ നിന്ന് സംരക്ഷണത്തെക്കുറിച്ച് താമസിക്കുന്ന ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനെ കുറിച്ചോ ഒരക്ഷരം പോലും പ്രതിപാദിക്കാത്തതിലുള്ള നിരാശയും അമർഷവും തോമസ് ഐസക്കിനെ സ്വീകരിക്കാനെത്തുവരില്‍ ജ്വലിച്ചു കാണാമായിരുന്നു. തോമസ് ഐസക് വിജയിച്ച് പാർലമെൻറിൽ എത്തിയാൽ തങ്ങളുടെ ശബ്ദമാകും എന്ന പ്രതീക്ഷയും ആശ്വാസവും ആയിരുന്നു ഓരോ കണ്ണുകളിലും നിഴലിച്ചു കണ്ടത്.
നാറാണംമൂഴി പഞ്ചായത്തിലെ തോമ്പിക്കണ്ടത്ത് നിന്ന് ആരംഭിച്ച സ്ഥാനാർത്ഥി സ്വീകരണം ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു.
എൽഡിഎഫ് പാർലമെൻ്റ് കമ്മറ്റി ചെയര്‍മാന്‍ ചിറ്റയം ഗോപകുമാര്‍, സെക്രട്ടറി രാജു ഏബ്രഹാം, നിയോജക മണ്ഡലം പ്രസിഡൻ്റ് അഡ്വ. പ്രമോദ് നാരായൺ എം.എല്‍.എ, സെക്രട്ടറി പി ആർ പ്രസാദ്, എൽ ഡി എഫ് കൺവീനർ ജോജോ കോവൂർ, ഇടതു നേതാക്കളായ ആലിച്ചൻ ആറൊന്നിൽ, ബിനു തെള്ളിയിൽ,എസ് ഹരിദാസ്, അഡ്വ റോഷൻ റോയി മാത്യു, കോമളം അനിരുദ്ധൻ, ടി എൻ ശിവൻകുട്ടി, ജോർജ്ജ് ഏബ്രഹാം, ബോബി കാക്കാനപ്പള്ളിൽ, കെ സതീഷ്, സന്തോഷ് കെ. ചാണ്ടി, ലീലാ ഗംഗാധരൻ, പ്രസാദ് എൻ ഭാസ്കരൻ, ബെന്നി പുത്തൻപറമ്പിൽ, റിൻ്റോ തോപ്പിൽ എന്നിവര്‍ പ്രസംഗിച്ചു.





























