ടെഹ്റാൻ: വേണ്ടിവന്നാൽ ആണവായുധം പ്രയോഗിക്കാൻ മടിക്കില്ലെന്ന ഭീഷണിയുമായി ഇറാൻ ഭരണകൂടം. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഉപദേഷ്ടാവ് കമാൽ ഖരാസിയാണ് ഭരണകൂടത്തിന്റെ നയം വ്യക്തമാക്കിയത്. ഇസ്രായേൽ ഭരണകൂടം ആണവ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയാൽ, ഞങ്ങളും ആണവനയത്തിൽ മാറ്റം വരുത്തും. അതേ ഭാഷയിൽ പ്രതികരിക്കും, ഖരാസി കൂട്ടിച്ചേർത്തു. ഏപ്രിലിൽ സിറിയയിലെ ഇറാൻ എംബസിക്ക് നേരെ ഇസ്രായേൽ ബോംബാക്രമണം നടത്തിയിരുന്നു. ഇതിന് ഇറാൻ മറുപടി നൽകിയത് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമായി.
ഇറാന്റെ നിലപാടിനെതിരെ ഇൻ്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി (IAEA) രംഗത്ത് വന്നു. ഇറാന്റെ ആണവ ഉദ്യോഗസ്ഥരും IAEA പ്രതിനിധികളും തമ്മിലുള്ള ചർച്ചകൾ നടത്തിയതായാണ് സൂചന. എന്നാൽ IAEA മേധാവി റാഫേൽ ഗ്രോസി, ഇറാന്റെ സഹകരണമില്ലായ്മയിൽ നിരാശ പ്രകടിപ്പിച്ചു. ഇറാന്റെ ആണവനയവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കകൾ പരിഹരിക്കുന്നതിനുള്ള എല്ലാം നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.





























