തിരുവല്ല: പെരിങ്ങര പഞ്ചായത്തിലെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച 13-ാം വാർഡിൽ വ്യവസ്ഥകൾ പാലിക്കാതെ തുറന്നു പ്രവർത്തിച്ച കടകളും സ്ഥാപനങ്ങളും ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ അടപ്പിച്ചു.
ചങ്ങനാശേരി ക്ലസ്റ്ററിൽ നിന്നും മത്സ്യവ്യാപാരിക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്നാണ് ഇവിടെ കണ്ടെയ്ൻമെന്റ് സോണാക്കിയത്. ഇയാളുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ 26 പേരും രണ്ടാമത്തെ പട്ടികയിൽ 31 പേരെയും കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ സാമ്പിളുകൾ ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കൂടുതൽ പേരെ ക്വാറന്റൈനിലാക്കി. ഇവരുടെ സാമ്പിളുകളും വെറും ദിവസങ്ങളിൽ പരിശോധനയ്ക്ക് അയയ്ക്കും.
ഗുരുതരമായ സാഹചര്യമായിട്ടും തുറന്നു പ്രവർത്തിച്ച 14 കടകളും സ്ഥാപനങ്ങളും ചാത്തങ്കരി സാമൂഹിക ആരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസറുടെ നേതൃത്വത്തിൽ പരിശോധന നടത്തി നടപടികൾ കർശനമാക്കി. നിലവിൽ ആഗസ്റ്റ് ഒന്നുവരെയാണ് ഇവിടെ കണ്ടൈൻമെൻറ് സോണായി പ്രഖ്യാപിച്ചിട്ടുള്ളത്. അവശ്യ സേവനങ്ങളായ റേഷൻ കടകൾ, മാവേലി സ്റ്റോർ, മെഡിക്കൽ സ്റ്റോർ, മിൽമ,പോസ്റ്റോഫീസ് തുടങ്ങിയവ വ്യവസ്ഥകൾ പാലിച്ചു പ്രവർത്തിക്കാൻ നിർദ്ദേശം നല്കി. സമ്പർക്ക പട്ടികയിലുള്ള ചിലർ ക്വാറന്റയിൻ പാലിക്കാത്തതായി കണ്ടെത്തുകയും കർശന നിർദ്ദേശം നൽകുകയുമുണ്ടായി.
ഓട്ടോറിക്ഷ തൊഴിലാളികൾക്ക് പ്രത്യേക ബോധവൽക്കരണം നൽകി.വരും ദിവസങ്ങളിൽ പരിശോധനയും നടപടികളും കർക്കശമാക്കുമെന്ന് ഹെൽത്ത് സൂപ്പർവൈസർ കെ.എം.സാബുക്കുട്ടി അറിയിച്ചു. പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ എ.സതീഷ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ വിനീത എന്നിവർ പങ്കെടുത്തു