ആലപ്പുഴ : ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ രോഗിയുടെ വയറ്റിൽ ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ സംഭവത്തിൽ ഉത്തരവാദിത്വത്തിൽ നിന്നൊഴിഞ്ഞും വ്യവസ്ഥിതിയെ കുറ്റപ്പെടുത്തിയും അന്നത്തെ ഗൈനക്കോളജി ഹെഡ് കൂടിയായ ഡോ. ലളിതാംബിക നടത്തിയ പ്രതികരണത്തിൽ അതൃപ്തി വ്യക്തമാക്കി ആരോഗ്യമന്ത്രി വീണാ ജോർജ്. കത്രിക വയറ്റിൽ ഇരുന്നാൽ കുഴപ്പമില്ലെന്നും ശസ്ത്രക്രിയ ചെയ്തത് താനല്ലെന്നും ആവശ്യത്തിന് നഴ്സുമാർ ഇല്ലാത്തത് സിസ്റ്റത്തിന്റെ വീഴ്ചയാണെന്നും ലളിതാംബിക കുറ്റപ്പെടുത്തിയിരുന്നു.
പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിയ മന്ത്രി അംഗീകരിക്കാനാവാത്ത നിലപാടാണ് ലളിതാംബികയുടേതെന്നും വീഴ്ചയിൽ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. ‘ഡിഎംഇക്ക് ലഭിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദഗ്ദ്ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്തും. വിദഗ്ദ്ധ സംഘം ആലപ്പുഴയിലേക്കെത്തും. നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കും. റിപ്പോർട്ട് പോലീസിന് കൈമാറും. ഇക്കാര്യത്തിൽ യാതൊരു ദാക്ഷിണ്യവും ഉണ്ടാവില്ലെന്നും സർവീസിലുള്ളവരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.






























