തിരുവനന്തപുരം : പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് കാരണം ഒൻപതു വയസുകാരിയുടെ വലതു കൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. കുട്ടിക്ക് കൃത്രിമകൈ വെക്കാൻ പണം നൽകും. വനിത – ശിശു വികസന വകുപ്പിൻ്റെ ബാല നിധിയിൽ നിന്ന് കൃത്രിമ കൈവെക്കാൻ പണം അനുവദിക്കുമെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കഴിഞ്ഞ ദിവസം കൃത്രിമ കൈ വെക്കാൻ പണം നൽകാമെന്ന് കുട്ടിയുടെ കുടുംബത്തെ അറിയിച്ചിരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ എത്തി കൈയുടെ അളവും എടുത്തു. കൃത്രിമ കൈയ്ക്ക് ഓഡർ നൽകിയ ശേഷമാണ് സർക്കാർ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്.
ചെലവ് മുഴുവന്‍ ഏറ്റെടുക്കുമെന്ന് വി ഡി സതീശൻ പറഞ്ഞതായി വിനോദിനിയുടെ അച്ഛന്‍ അറിയിച്ചു. വി ഡി സതീശന്‍ നേരിട്ട് വിളിച്ചെന്നും മകള്‍ക്കു സന്തോഷമായെന്നും വിനോദിനിയുടെ അമ്മയും മാദ്ധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ വർഷം സെപ്തംബര്‍ 24ന് സഹോദരനൊപ്പം കളിക്കുന്നതിനിടെ വീണാണ് വിനോദിനിയുടെ കൈയ്ക്ക് പരിക്കേറ്റത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം കൈയില്‍ നീർക്കെട്ട് ഉണ്ടായതോടെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് കൈ മുറിച്ചു മാറ്റേണ്ടിവന്നത്.





























