കണ്ണൂർ: കോക്ലിയർ ഇംപ്ലാന്റ് ചെയ്ത കുട്ടികളുടെ പരാതിയിൽ കഴമ്പില്ലെന്ന മന്ത്രി ആർ.ബിന്ദുവിന്റെ പരാമർശത്തിൽ പ്രതിഷേധവുമായി രക്ഷിതാക്കൾ. ‘അവർക്ക് എല്ലാ ദിവസവും ഇതു മാറ്റിവയ്ക്കണ്ടാ.. ഇതുവച്ചിട്ടു കേടുവരുമ്പോഴേ മാറ്റിവയ്ക്കണ്ടൂ.. കുറെ വർഷങ്ങളായി കോക്ലിയർ ഇംപ്ലാന്റ് ചെയ്ത എല്ലാവരുടെയും ഉപകരണങ്ങൾ ഒരേ ദിവസം കേടുവരുമോ’ എന്നാണു പരിഹാസത്തോടെ മന്ത്രി ചോദിച്ചത്. ഒറ്റപ്പെട്ട ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ അവർ വരട്ടെ അപ്പോൾ പരിഹരിക്കാമെന്നും മന്ത്രി കഴിഞ്ഞദിവസം തിരുവനന്തപുരത്തു പറഞ്ഞു.
യുഎസ് കമ്പനിയായ അഡ്വാൻസ് ബയോണിക്സിന്റെ (എബി) ഹാർമണി, ഓറിയ, നെപ്റ്റ്യൂൺ, പ്ലാറ്റിനം എന്നീ സീരിസുകളിലെ ഇംപ്ലാന്റ് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിയും അനുബന്ധ ഭാഗങ്ങളുടെ നിർമാണവും വിതരണവും മാർച്ച് 31ന് അവസാനിപ്പിക്കുമെന്ന് കമ്പനി ഒരു വർഷം മുൻപുതന്നെ രക്ഷിതാക്കളെ അറിയിച്ചിരുന്നു. ആ സമയത്തുതന്നെ ഇക്കാര്യം സാമൂഹികസുരക്ഷാ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ആർ.ബിന്ദുവിനെ അറിയിച്ചതാണ്.
മാസങ്ങൾ കഴിഞ്ഞിട്ടും ഉപകരണങ്ങൾ അപ്ഗ്രേഡ് ചെയ്യാൻ മന്ത്രി ഒന്നും ചെയ്യുന്നില്ലെന്നു മനസ്സിലാക്കിയാണ് കോക്ലിയർ ഇംപ്ലാന്റീസ് അസോസിയേഷൻ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ (സിയാക്സ്) നേതൃത്വത്തിൽ മാർച്ച് 3ന് സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിച്ചത്. അപ്ഗ്രേഡ് ആവശ്യമുള്ള 360 കുട്ടികളുടെ പട്ടികയുൾപ്പെടെ നൽകിയിട്ടും മന്ത്രിയോ സർക്കാരോ ഇടപെട്ടില്ല. ആരോഗ്യവകുപ്പും അനങ്ങിയില്ല. മാർച്ച് 31 കഴിഞ്ഞതോടെ കേടായ ഉപകരണങ്ങൾ നന്നാക്കാനുള്ള എല്ലാ വഴികളുമടഞ്ഞു. സാധാരണ സ്കൂളുകളിൽ പഠിച്ചിരുന്ന ഇവരുടെ പഠനവും മുടങ്ങി. മറ്റു കമ്പനികളുടെ ഉപകരണങ്ങളുടെയും അറ്റകുറ്റപ്പണി മുടങ്ങിയിരിക്കുകയാണ്. അന്വേഷിക്കുമ്പോൾ വകുപ്പുമാറ്റം നടക്കുന്നു എന്നാണ് ഓഫിസുകളിൽനിന്നു പറയുന്നത്.





























