ഇടുക്കി: വണ്ടൻമെട്ടിൽ മരണരംഗങ്ങൾ ഇൻർനെറ്റിൽ ലൈവായി ഇട്ടശേഷം പതിനേഴുകാരനായ പ്ലസ്ടു വിദ്യാർഥി ജീവനൊടുക്കിയതിനു പിന്നാലെ സഹപാഠിയും ജീവനൊടുക്കി. ആദ്യ സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്നലെ രാത്രി പതിനേഴുകാരന്റെ സഹപാഠിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ വിദ്യാർഥിയും മരണരംഗങ്ങൾ ‘ലൈവ്’ ഇട്ടിരുന്നുവെന്നു പോലീസ് പറയുന്നു. ശാസ്ത്രീയാന്വേഷണം നടക്കുന്നതിനാൽ കുട്ടിയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തരുതെന്നാണു പോലീസ് നിർദേശം.
ഓൺലൈൻ ഗെയിമിലെ അജ്ഞാതസംഘത്തിന്റെ നിർദേശപ്രകാരമാണു തിങ്കളാഴ്ച കുട്ടി ജീവനൊടുക്കിയതെന്നു പോലീസ് കണ്ടെത്തിയിരുന്നു. ആ സംഭവത്തിൽ വിദ്യാർഥിയുടെ ലാപ്ടോപ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതിനിടെയാണ് ഇന്നലെ രാത്രി ലാപ്ടോപ് ഓണാക്കി വച്ചശേഷം സഹപാഠി തൂങ്ങിമരിച്ചത്. ഇരുവരുടെയും സമപ്രായക്കാരായ മുപ്പതോളം കുട്ടികളും ഗെയിമിന്റെ പിടിയിയിലായതായി പോലീസ് സംശയിക്കുന്നുണ്ട്.





























