കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ കനത്ത മഴ ശമിച്ചെങ്കിലും വെളളക്കെട്ടിന് കുറവില്ല. കോഴിക്കോട് കാപ്പാട് വെള്ളക്കെട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ട് വയസുകാരൻ മരിച്ചു. കാസര്‍കോട് ജില്ലയില്‍ നൂറ്റന്‍പതോളം വീടുകളിലാണ് വെളളം കയറിയത്. ഡാമുകളിലും ജലനിരപ്പ് കാര്യമായി ഉയര്‍ന്നിട്ടുണ്ട്. ഞായറാഴ്ച കൂടി കനത്ത മഴയ്ക്ക് സാധ്യതയുളളതിനാല്‍ അപകട സാധ്യതയുളള പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങള്‍ ക്യാംപുകളിലും ബന്ധുവീടുകളിലും തുടരുകയാണ്. ന്യൂനമര്‍ദ്ദത്തിന്‍റെ സ്വാധീനഫലമായുളള അതിതീവ്ര മഴ വടക്കന്‍ ജില്ലകളില്‍ ഞായറാഴ്ചയും തുടരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ ഏജന്‍സികൾ മുന്നറിയിപ്പ് നൽകിയതെങ്കിലും പാലക്കാട് മുതല്‍ കാസര്‍കോട് വരെയുളള ജില്ലകളില്‍ ഞായറാഴ്ച ഉച്ചവരെ കാര്യമായ മഴയില്ല.
അതേസമയം ശനിയാഴ്ച പെയ്ത അതിശക്തമായുണ്ടായ മഴയെത്തുടര്‍ന്നുണ്ടായ വെളളക്കെട്ടിന് കാര്യമായ ശമനവുമില്ല. താഴ്ന്ന പ്രദേശങ്ങള്‍ പലതും ഇപ്പോഴും വെളളത്തിലാണ്. കോഴിക്കോട് കാപ്പാട് വീട്ട് മുറ്റത്തെ വെള്ളക്കെട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ട് വയസുകാരൻ മരിച്ചു. വലിയാണ്ടി നൗഷാദിന്‍റേയും ഷംനയുടേയും മകൻ മാസിൻ ഇര്‍ഷയാണ് മരിച്ചത്. മാവൂര്‍, ചാത്തമംഗലം, പെരുവയല്‍ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെളളക്കെട്ട് തുടരുകയാണ്. വടകര മുക്കാളിയിൽ നിര്‍മ്മാണം നടക്കുന്ന ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായി. കോൺക്രീറ്റ് ഭിത്തി നിര്‍മ്മാണത്തിനിടെയാണ് മണ്ണിടിഞ്ഞത്. പൂനൂര്‍പുഴ കരകവിഞ്ഞതിനാൽ തീരങ്ങളിലുള്ള വീടുകളിൽ വെള്ളം കയറി. കുറ്റിക്കാട്ടൂരിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് കോര്‍പ്പറേഷനിലെ തടമ്പാട്ടുത്താഴം, കണ്ണാടിക്കൽ, പാലാഴി, കോട്ടൂളി മേഖലകളിലും വെള്ളക്കെട്ട് രൂക്ഷമാണ്. കോടഞ്ചേരി ചാലിപ്പുഴയിൽ നടക്കുന്ന മലബാര്‍ റിവര്‍ ഫെസ്റ്റിവൽ, അന്താരാഷ്ട്ര കയാക്കിംഗ് റദ്ദാക്കി. ജില്ലയിൽ 25 ദുരിതാശ്വാസ കേന്ദ്രങ്ങളിൽ 400-ലേറെ കഴിയുന്നത്.




























