ന്യുഡൽഹി: ഡൽഹി കാർ സ്ഫോടനത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രസിഡന്റ് ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ. ഡൽഹിയിൽ നടന്ന സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും കുടുംബങ്ങളെ അനുശോചനം അറിയിച്ചുകൊണ്ട് പ്രസിഡന്റ് മുർമു എക്സിൽ കുറിച്ചു. സ്‌ഫോടനത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തുന്നതായും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മോദി എക്സിൽ കുറിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായുമായും മറ്റ് ഉദ്യോഗസ്ഥരുമായും സ്ഥിതിഗതികൾ അവലോകനം ചെയ്തതായും പ്രധാനമന്ത്രി പറഞ്ഞു.
സ്‌ഫോടനം അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഖത്തിൽ പങ്കുചേരുന്നുവെന്നും പരിക്കേറ്റവർ പെട്ടെന്ന് സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുൽ ഗാന്ധി കുറിച്ചു. സ്ഫോടന വാർത്ത ഹൃദയഭേദകമാണെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളോട് തന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായി പ്രിയങ്ക എക്സിൽ കുറിച്ചു. മരിച്ചവരുടെ ആത്മാക്കൾക്ക് ദൈവം ശാന്തി നൽകട്ടെയെന്നും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടേയെന്നും പ്രിയങ്കാ ഗാന്ധി കുറിച്ചു. സ്ഫോടനം അത്യന്തം ദുഃഖകരമാണെന്നും സർക്കാർ സമഗ്രമായി അന്വേഷണം നടത്തണമെന്നും ഉത്തരവാദികളെ നിയമത്തിന് മുന്നിൽ എത്തിക്കണമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു.





























