പാലക്കാട്: മാമ്പൂ കണ്ട് കർഷകരും കൊതിക്കരുതെന്ന് ഓർമ്മിപ്പിച്ച ഈ മാമ്പഴക്കാലത്ത് മാംഗോസിറ്റിയുടെ നഷ്ടം 390 കോടി രൂപ!. രാജ്യത്ത് ആദ്യം മാങ്ങ ഉത്പാദിപ്പിക്കുന്ന മുതലമടയിലെ കർഷകർക്ക് ഏറ്റവും വില കിട്ടുന്ന ജനുവരി, ഫെബ്രുവരിയിൽ ഇത്തവണ ലഭിച്ചത് 10 ശതമാനം മാങ്ങ മാത്രമാണ്.ഉഷ്ണതരംഗവും കാലംതെറ്റിയ മഴയും കാരണം ഈ സീസണിലെ മൊത്തം മാങ്ങ ഉത്പാദനം 40 ശതമാനം മാത്രമായിരുന്നു. രാജ്യാന്തര വിപണിയിൽ ഉയർന്ന വില ലഭിക്കുന്ന സമയത്ത് 60ശതമാനം മാങ്ങ കുറഞ്ഞു. മികച്ച ഉത്പാദനം നടക്കുമ്പോൾ മാംഗോസിറ്റിയുടെ വിറ്റുവരവ് 650 കോടിയോളമാണ്. മഴ വൈകിയതിനാൽ മാവ് പൂവിടാൻ രണ്ടുമാസം വൈകി. മാമ്പൂ വന്ന് 90 ദിവസം കഴിഞ്ഞാണ് വിളവെടുപ്പ്.
60 ദിവസത്തോളം മുതലമടയിൽ ചൂട് 40 ഡിഗ്രി ആയിരുന്നു. കൊടുംവെയിലിൽ ഉണ്ണിമാങ്ങകൾ കൊഴിഞ്ഞു. കൊഴിച്ചിൽ തടയാൻ മൈക്രോ ന്യൂട്രിയന്റും വെള്ളവും കൃത്യമായി നൽകണം. ജലക്ഷാമം രൂക്ഷമായതിനാൽ ജലസേചനവും നടന്നില്ല. ഇത് ഉത്പാദനത്തിനൊപ്പം മാങ്ങയുടെ വലിപ്പവും ഗുണവും കുറച്ചു. മുതലമടയിലെ മാങ്ങയ്ക്ക് ഗുണമേന്മ കുറവുണ്ടെന്ന പ്രചാരണം മൂലം ഉത്തരേന്ത്യൻ കച്ചവടക്കാർ മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്നാട് തുടങ്ങിയിടങ്ങളിലേക്ക് പോയി. അതോടെ മുൻ വർഷങ്ങളിലെ വിലയും ലഭിച്ചില്ല.