ചണ്ഡീഗഢ്: ഹരിയാനയിൽ പോളിംഗ് ശതമാനത്തിൽ വലിയ ഇടിവ്. 58.44 ആണ് നിലവിലെ പോളിംഗ് ശതമാനം. പോളിംഗിലെ ഇടിവ് രാഷ്ട്രീയ പാർട്ടികളെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. പോളിംഗ് ഇടിഞ്ഞതോടെ പ്രാദേശിക പാർട്ടികളായ ജെജെപിയും ഐഎൻഎൽഡിയും പിടിക്കുന്ന വോട്ടുകളാകും ജയപരാജയങ്ങളെ നിർണ്ണയിക്കുക. വലിയ രാഷ്ട്രീയമത്സരം നടന്ന ഹരിയാനയിൽ 2019 നെക്കാൾ വലിയ കുറവാണ് പോളിംഗിലുണ്ടായത്. അംബാല, ഹിസാർ,കുരുക്ഷേത്ര, സിർസ സീറ്റുകളിൽ മാത്രമാണ് പോളിംഗ് അറുപത് ശതമാനം കടന്നത്. നഗരമേഖലകളായ ഫരീദാബാദ്, ഗുരുഗ്രാം, എന്നിവിടങ്ങളിലും പോളിംഗ് ഇടിഞ്ഞു. മുൻമുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ മത്സരിച്ച കർണാലിലും ശതമാനത്തിൽ ഉണർവുണ്ടായില്ല.
ഗ്രാമീണ മേഖലകളിൽ ഭേദപ്പെട്ട് പോളിങ് നടന്നു. കഴിഞ്ഞ രണ്ട് പൊതു തെരഞ്ഞെടുപ്പിലും പോളിങ് ശതമാനം എഴുപത് കടന്നപ്പോൾ ബിജെപിക്കായിരുന്നു നേട്ടം. പോളിംഗ് കുറഞ്ഞെങ്കിലും ഭരണവിരുദ്ധവോട്ടുകൾ കൃത്യമായി പോൾ ചെയ്തെന്നും കഴിഞ്ഞ തവണ ബിജെപിക്ക് അനൂകൂലമായി എത്തിയ വോട്ടുകൾ ഇക്കുറി കുറഞ്ഞുവെന്നുമാണ് കോൺഗ്രസ് എഎപി സഖ്യത്തിന്റെ കണക്കുകൂട്ടലുകൾ.