തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് നാല് മരണം. കണ്ണൂരിൽ ഇടിമിന്നലേറ്റ് കള്ള് ചെത്ത് തൊഴിലാളി മരിച്ചു. ആറളം പന്ത്രണ്ടാം ബ്ലോക്കിലെ രാജീവനാണ് മരിച്ചത്. പാലക്കാട് ഗായത്രിപ്പുഴയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കാവശ്ശേരി എരകുളം സ്വദേശി പ്രണവ് (21) ആണ് മരിച്ചത്. മലപ്പുറം കരുവാരക്കുണ്ട് സ്വപ്നകുണ്ട് വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ടയാൾ മരിച്ചു. കരുവാരക്കുണ്ട് തരിശ് സ്വദേശി റംഷാദ് ആണ് മരിച്ചത്. തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. അതേസമയം ശക്തമായ മഴയെ തുടര്‍ന്ന് നദികളിൽ ജലനിരപ്പ് ഉയരുന്നു. എറണാകളും, തൃശൂർ, കോഴിക്കോട് ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.
കോഴിക്കോട് കക്കയം ഡാമില്‍ റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ ഇടവിട്ട് തുടരുകയാണ്. ഏത് നിമിഷവും ഷട്ടറുകള്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലയിലെ മലയോരമേഖലകളില്‍ ഇടവിട്ട് മഴ തുടരുകയാണ്. ചാലിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ഊര്‍ക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. ചാലിയാറിന്റെ കൈവഴികളായ ഇരുവഴിഞ്ഞിപ്പുഴ ചെറുപുഴ മാമ്പുഴ തുടങ്ങിയവയിലും ജലനിരപ്പ് ഉയര്‍ന്നു. ഇതോടെ മാവൂര്‍, പെരുവയല്‍, ചാത്തമംഗലം തുടങ്ങിയ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. മാവൂര്‍ കച്ചേരിക്കുന്നില്‍ ആറു വീടുകളില്‍ വെള്ളം കയറി. ഇവര്‍ ബന്ധുവീടുകളിലേക്ക് മാറി. മാവൂര്‍ ഭാഗത്തെ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലെ സ്കൂളുകള്‍ക്ക് ഉച്ചയ്ക്ക് ശേഷം അവധി നല്‍കിയിരുന്നു. മറ്റിടങ്ങളില്‍ കാര്യമായ മഴക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജില്ലയില്‍ ഒരിടത്തും ക്യാമ്പുകള്‍ ആരംഭിച്ചിട്ടില്ല.





























