തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലർട്ടും എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.സംസ്ഥാനത്ത് തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് 32 ശതമാനം അധിക മഴയാണ് തലസ്ഥാനത്ത് ലഭിക്കുന്നത്. ശക്തമായ മഴയിൽ ജില്ലയിൽ വിവിധയിടങ്ങളിൽ മരം കടപുഴകി വീണു. തൈക്കാട്, മുടവൻമുകൾ, വഴുതക്കാട്, തിരുമല ഭാഗങ്ങളിൽ രാത്രി പെയ്ത മഴയിൽ മരം കടപുഴകി വീഴുകയായിരുന്നു.
രാത്രിതന്നെ ഫയർഫോഴ്‌സ് എത്തി മരംമുറിച്ച് മാറ്റി. ഇതിനിടെ കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) നാളെ രാത്രി 11.30 വരെ 0.4 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 18 സെന്റിമീറ്ററിനും 82 സെന്റിമീറ്ററിനും ഇടയിൽ മാറിവരുവാൻ സാദ്ധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിക്കുന്നു. ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടുള്ളതല്ലെന്ന് അധികൃതർ നിർദേശം നൽകി.





























