ദുബായ്: വിമാന സർവീസുകളെയടക്കം ബാധിച്ച് യുഎഇയിൽ പെയ്ത കനത്ത മഴ. ദുബായ് വിമാനത്താവളത്തിൽ നിന്നുളള നിരവധി വിമാനങ്ങൾ റദ്ദാക്കി. മഴയെതുടർന്ന് ദുബായിൽ ഫെറി സർവീസും ഇന്റർസിറ്റി ബസ് സർവീസും നിർത്തിവെച്ചു. റാസൽഖൈമയിൽ റോഡ് തകർന്നു. അതേസമയം ഉച്ചയോടെ മഴയ്ക്ക് നേരിയ ശമനമുണ്ടായിട്ടുണ്ട്. രാജ്യത്ത് ഓറഞ്ച് അലേർട്ട് പിൻവലിച്ചു യെല്ലോ അലേർട്ട് തുടരും. ഇന്നലെ വൈകിട്ട് അബുദാബിയിൽ തുടങ്ങിയ മഴ ഇന്ന് മുഴുവൻ എമിറേറ്റുകളിലേക്കും വ്യാപിക്കുകയായിരുന്നു. അബുദാബിയുൾപ്പെടെ എല്ലാ എമിറേറ്റുകളിലും ശക്തമായ മഴ ലഭിച്ചു. കനത്തമഴ രാജ്യത്തെ വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെയും കാര്യമായി ബാധിച്ചു. 13 വിമാനങ്ങൾ റദ്ദാക്കിയതായി ദുബായ് വിമാന അധികൃതർ അറിയിച്ചു. ദുബായിലേക്കുളള 9 വിമാനങ്ങളും ദുബായിൽ നിന്നുളള 4 വിമാനങ്ങളുമാണ് റദ്ദാക്കിയത് ദുബായ് വിമാനത്താവളത്തിലേക്കുള്ള മറ്റ് സർവ്വീസുകൾ വെട്ടിക്കുറച്ചു.
ദുബായിലേക്ക് വരേണ്ട 5 വിമാനങ്ങൾ സമീപത്തെ എയർപോർട്ടുകളിലേക്ക് വഴിതിരിച്ചുവിട്ടു. എത്തിഹാദ് എയർലൈനും എയർ അറേബ്യയും യുഎഇയിലെ മറ്റ് വിമാനത്താവളങ്ങളിലേക്കുളള ചില വിമാനങ്ങൾ റദ്ദാക്കിയതായി യാത്രക്കാരെ അറിയിച്ചു. ദുബായിൽ ഫെറി സർവീസും ഇന്റർ സിറ്റി ബസ് സർവീസും നിർത്തിവച്ചു റാസൽ ഖൈമയിൽ മണ്ണിടിച്ചിലിൽ റോഡ് തകർന്നു. അൽ ശുഹാദാ സ്ട്രീറ്റ് എക്‌സിറ്റിന് സമീപമാണ് സംഭവം. കനത്ത മഴയെ നേരിടാൻ ശക്തമായ മുന്നൊരുക്കങ്ങൾ യുഎഇ നേരത്തെ തന്നെ നടത്തിയിരുന്നു രാജ്യത്തെ മുഴുവൻ സർക്കാർ ജീവനക്കാർക്കും ഇന്നും നാളെയും വർക്ക് ഫ്രം ഹോം ഏർപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുളള സാഹചര്യമാണുളളത്. രാജ്യത്തെ സ്‌കൂളുകളിൽ ഇന്ന് അധ്യയനം ഓൺലൈൻ മുഖേനയായിരിക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു. ഉച്ചയോടെ മഴയ്ക്ക് നേരിയ ശമനമുണ്ടായിട്ടുണ്ട്. രാജ്യത്ത് ഓരഞ്ച് അലേർട്ട് പിൻവലിച്ചു യെല്ലോ അലേർട്ട് തുടരും നാളെ ഉച്ചയോടെ അന്തരീക്ഷം സാധാരണ നിലയിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.