റാന്നി: തുടർച്ചയായി പെയ്യുന്ന മഴയിൽ പമ്പാനദിയിലെ കുരുമ്പൻ മൂഴി കോസ് വേ മൂടി വെള്ളം എത്തിയതോടെ ആശങ്കയിലായി നാട്ടുകാര്‍. ഇന്നലെ രാവിലെ കുരുമ്പന്‍മൂഴിയിലെ കുട്ടികള്‍ മറുകരയിലെ സ്കൂളുകളിലേക്ക് പോകുമ്പോൾ കോസ് വേയില്‍ വെള്ളമുണ്ടായിരുന്നില്ല. കിഴക്കൻ വനമേഖലയില്‍ തുടര്‍ച്ചയായി പെയ്ത മഴയെ തുടർന്ന് ഉച്ചയോടെ കോസ് വേ മൂടി വെള്ളം ഉയരുകയായിരുന്നു. വെള്ളം ഉയര്‍ന്നതോടെ രക്ഷിതാക്കൾ ആശങ്കയിലായി. കുരുമ്പന്‍മൂഴിയില്‍ നിന്ന് നിരവധി കുട്ടികളാണ് ചാത്തൻതറ, കൊല്ലമുള, എരുമേലി, ഉമിക്കുപ്പ, കണമല ഭാഗങ്ങളിലെ സ്കൂളുകളിലെത്തി പഠനം നടത്തുന്നത്.
നദിയിൽ കൂടെ കൂടെ ക്രമാതീതമായി വെള്ളം ഉയരുന്നതു രക്ഷിതാക്കളുടെ ഉറക്കം കെടുത്തുകയാണ്. ഇവിടെ മറുകരയിൽ മുന്നൂറിലേറെ കുടംബങ്ങളാണ് അതിവസിക്കുന്നത്. കുരുമ്പൻമൂഴി കോസ് വേക്ക് തൊട്ടു താഴെയായി വൈദ്യുത പദ്ധതിയുടെ തടയണ വന്നതോടെയാണ് കുരുമ്പൻമൂഴി കോസ് വേയിൽ വേഗം വെള്ളം കയറുന്നു സ്ഥിതിയുണ്ടായിരിക്കുന്നത്. കോടികൾ മുടക്കിയ പദ്ധതിയാകട്ടെ മണ്ണും ചെളിയും നിറഞ്ഞ് ഉദ്പാദനം തന്നെ നിലച്ച നിലയിലാണ്. പദ്ധതിയുടെ സ്ഥിതി എന്തായാലും നാട്ടുകാരുടെ യാത്രാമാർഗ്ഗം നിഷേധിക്കപ്പെട്ട നിലയിലാണ് ഇപ്പോള്‍.
പഠനത്തിനും ജോലിക്കും ആശുപത്രി അടക്കം എല്ലാ കാര്യങ്ങള്‍ക്കും മറുകരയെത്തുക എന്ന മാര്‍ഗമെ കുരുമ്പന്‍മൂഴിക്കാരുടെ മുന്നിലുള്ളു.ഇവിടെ പാലം നിര്‍മ്മിക്കാമെന്നും വനത്തിലൂടെയുള്ള റോഡ് പുന്നരുദ്ധരിക്കാമെന്നും ജനപ്രതിനിധികൾ ആവര്‍ത്തിച്ച് നാട്ടുകാർക്ക് കൊടുത്തിരുന്ന വാഗ്ദാനങ്ങള്‍ ഒന്നു പോലും പാലിക്കാൻ അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.അടിയന്തരമായി ബദല്‍മാര്‍ഗം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.