തിരുവനന്തപുരം : ശബരിമല സ്വർണ്ണപ്പാളിക്കവർച്ചാ കേസിൽ ദേവസ്വം മുൻ കമ്മീഷണർ എൻ വാസുവിനെയും എസ്ഐടി ചോദ്യം ചെയ്യും. സ്വർണ്ണം പതിപ്പിച്ച കട്ടിള ചെമ്പാണെന്ന് രേഖപ്പെടുത്തി കൈമാറിയത് വാസുവിൻറെ കാലത്താണെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. ഉത്തരവാദിത്തം തിരുവാഭരണം കമ്മീഷണർക്കാണെന്ന് എൻ വാസു പ്രതികരിച്ചു. കേസിൽ ഉണ്ണിക്കൃഷ്ണൻ പോറ്റി അടക്കമുള്ള പ്രതികളെ എസ്ഐടി ഉടൻ ചോദ്യം ചെയ്യും.
2019 ലെ ദേവസ്വം ബോർഡ് അംഗങ്ങള പ്രതിയാക്കിയതിന് പിന്നാലെ മുൻ ദേവസ്വം കമ്മീഷണർ എൻ വാസുവിനെയും അന്വേഷണ പരിധിയിലേക്ക് കൊണ്ടുവരാനുള്ള എസ്ഐടി നീക്കം. ശ്രീകോവിൽ വാതിലിൻറെ കട്ടിളയിലെ സ്വർണ്ണപ്പാളികൾ ചെമ്പ് പാളികളെന്ന പേരിൽ രേഖ തയ്യാറാക്കി ഉണ്ണിക്കൃഷ്ണ പോറ്റിക്ക് കൈമാറാൻ തീരുമാനിച്ചത് എൻ വാസു കമ്മീഷണറായിരുന്ന കാലത്താണെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. ഇത് അനുബന്ധ റിപ്പോർട്ടായി ഹൈക്കോടതിക്ക് കൈമാറിയിരുന്നു. ഇതിൻറെ ചുവട് പിടിച്ചാണ് വാസുവിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്.





























