പത്തനംതിട്ട/ ഇടുക്കി: കിഴക്കൻ മേഖലയായ ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ അതിശക്തമായ മഴ തുടരുന്നു. ഈ പ്രദേശങ്ങളിൽ ഇന്നലെ രാത്രി മുഴുവൻ മഴ ആയിരിന്നു. മഴ ശക്തമായതിനെ തുടർന്ന് മണിമലയാറ്റിലെ ജല നിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട് എന്നാൽ ഇപ്പോൾ അല്പം ശമനം വന്നതായും നാട്ടുകാർ പറയുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി തുടങ്ങി. പഴയിടം കോസ് വേ മൂടിയാണ് വെള്ളം ഒഴുകുന്നത്. കോട്ടാങ്ങല്‍,കുളത്തൂര്‍,മൂഴി മേഖലകളില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതർ നിർദ്ദേശം നൽകി. ചുങ്കപ്പാറയില്‍ മുമ്പ് അപ്രതീക്ഷിതമായി വെള്ളം കയറിയിട്ടുള്ള പശ്ചാത്തലത്തില്‍ വ്യാപാരികളും അതീവ ജാഗ്രതയിലാണ്. ഇന്ന് പത്തനംതിട്ട ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്.
ഇതിനിടെ മുണ്ടക്കയത്തും കാഞ്ഞിരപ്പള്ളിയിലും പലയിടങ്ങളിലും വെള്ളം കയറി. മുണ്ടക്കയത്ത് മണിമലയാറ്റിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ബൈപാസ് റോഡിലടക്കം രാത്രിയില്‍ വെള്ളം കയറുന്ന സ്ഥിതി ഉണ്ടായി. കൂട്ടിക്കല്‍ കാവാലി മേഖലകളില്‍ ഉരുള്‍പൊട്ടലുണ്ടായെന്നും അഭ്യൂഹമുണ്ട്. കാഞ്ഞിരപ്പള്ളിയില്‍ ചിറ്റാര്‍പുഴയില്‍ നിന്ന് വെള്ളം കയറിയതോടെ മണിമല റോഡിലൂടെ ചെറുവാഹനങ്ങള്‍ക്ക് അടക്കം കടന്നു പോകാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു.





























