ഉത്തര്‍പ്രദേശ് : കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. വിവിധ ജില്ലകളിലായി 117 പേര്‍ മരിച്ചതായി റിപ്പോർട്ട്. വിവിധ ജില്ലകളില്‍ ഒട്ടേറെ വീടുകള്‍പൂർണമായും തകര്‍ന്നു. നിരവധി മരങ്ങള്‍ കടപുഴകുകയും വൈദ്യുതത്തൂണുകള്‍ തകര്‍ന്നു വീഴുകയും ചെയ്തു. കനത്ത മഴയിൽ 114 മൃഗങ്ങള്‍ ചാവുകയും ചെയ്തു. പ്രയാഗ് രാജിലാണ് ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബദോഹി (18), മിര്‍സാപുര്‍ (15), ഫത്തേപുര്‍ (10), ഉന്നാവ്, ബദ്വാന്‍ (ആറുവീതം), പ്രതാപ്ഗഢ്, ബറേലി (നാലുവീതം), സീതാപൂര്‍, റായ്ബറേലി, ചന്ദൗലി, കാണ്‍പൂര്‍ ദേഹട്ട്, ഹാര്‍ദോയ്, സാംബാല്‍ (രണ്ടുവീതം), കൗസാബി, ഷാജഹാന്‍പൂര്‍, സോനബദ്ര, ലക്ഷ്മിപുര്‍ (ഒന്നുവീതം) എന്നിങ്ങനെയാണ് മരണനിരക്ക്. 100 കിലോമീറ്ററിലധികം വേഗതയിലാണ് കാറ്റ് വീശിയത്.
ഇന്നലെ വൈകീട്ടോടെയാണ് കാലാവസ്ഥ മാറിയത്. മഴക്കെടുതിയെത്തുടര്‍ന്ന് സംസ്ഥാനത്ത് വിവിധ റോഡുകൾ പൂർണമായും തകർന്നു. മരങ്ങള്‍ വീണ് വാഹനങ്ങളും തകര്‍ന്നു. കെട്ടിടാവിഷ്ടങ്ങള്‍ നീക്കം ചെയ്താണ് മരിച്ചവരെ പുറത്തെടുത്തത്. മഴക്കെടുതി കാരണമുണ്ടായ മരണത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി.






























