അടൂർ : ഗവ.എൽ.പി, യു.പി.സ്കൂളിലെ കട്ടപ്പുറത്തായ സ്കൂൾ ബസ് നന്നാക്കി റോഡിലിറക്കാൻ പ്രവാസി മലയാളിയുടെ സഹായം. അടൂർ നടക്കാവിൽ വീട്ടിൽ ജിജി കോശിയാണ് ബസിന്റെ അറ്റകുറ്റപണികൾക്കുള്ള സഹായം നൽകുക. ബസ് നന്നാക്കാൻ ഏനാദിമംഗലം ഇരുപത്തിമൂന്നിലുള്ള വർക് ഷോപ്പിലേക്ക് ചൊവ്വാഴ്ച ഉച്ചയോടുകൂടി കൊണ്ടുപോയി. 15 ദിവസമാണ് അറ്റകുറ്റപണികൾ ചെയ്യാൻ വേണ്ടി വരുന്നതെന്ന് വർക് ഷോപ്പ് ജീവനക്കാർ പറഞ്ഞു. ബസിന്റെ അടിത്തറവരെ ഇളകി ഓടാതെ സ്കൂൾ വളപ്പിൽതന്നെ ദിവസങ്ങളായി കിടക്കുകയായിരുന്നു. അറ്റകുറ്റപണികൾ ചെയ്യാൻ പോലും കാശില്ലാതെ സ്കൂൾ മുറ്റത്ത് കാറ്റും മഴയും വെയിലുമൊക്കെയേറ്റ് കിടക്കുന്ന സാഹചര്യമായിരുന്നു. ഒരു സ്വകാര്യവാഹനം വാടകയ്ക്ക് എടുത്താണ് കുട്ടികളെ കൊണ്ടുവരുന്നതും കൊണ്ടുവിടുന്നതും.
ഇതിനുതന്നെ വലിയതുകയാണ് രക്ഷിതാക്കൾ നൽകേണ്ടി വരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ അടൂർ ജനമൈത്രി പോലീസ് സമിതിയംഗം എസ്.ഹർഷകുമാർ വിവരം ഏഴംകുളം ജനമൈത്രി അംഗം നിസ്സാർ റാവുത്തറിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഇതിനെത്തുടർന്ന് നിസ്സാറാണ് സഹപാഠിയായ ജിജി കോശിയെ സ്കൂളിന്റെ സാഹചര്യം അറിയിക്കുന്നത്. അടുത്തിടെയാണ് സ്കൂൾ അധികൃതർ സ്വന്തമായി പണം മുടക്കി ഇൻഷുറൻസ് എടുത്തത്. എന്നാൽ മോട്ടോർ വാഹനവകുപ്പിന്റെ ഫിറ്റ്നസ് പരിശോധനയ്ക്ക് ബസ് ഹാജരാക്കാൻ ബസിന്റെ ദുരവസ്ഥയിൽ സാധ്യമായിരുന്നില്ല. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളാണ് കൂടുതലും ഈ സ്കൂളിൽ പഠിക്കുന്നത്. 2016-ൽ ചിറ്റയം ഗോപകുമാർ എം.എൽ.എ. നൽകിയതാണ് സ്കൂൾ ബസ്.





























