വെൺമണി : കാട്ടുപന്നിക്കൂട്ടം കാർഷികവിളകൾ നശിപ്പിച്ചു. വെണ്മണിയിലെ മൂന്നു കർഷകരുടെ കാർഷികവിളകളാണ് കഴിഞ്ഞ രാത്രി പന്നികൾ കൂട്ടമായെത്തി നശിപ്പിച്ചത്. പടിഞ്ഞാറെ ആലുനിൽക്കുന്നതിൽ എ.ജെ. തങ്കച്ചന്റെ കുലയ്ക്കാറായ 50 ഏത്തവാഴകളും 45 മൂട് ചേമ്പും 29 മൂട് ചേനയുമാണ് കുത്തിമറിച്ച് നശിപ്പിച്ചത്. കൂടാതെ പച്ചക്കറിയും വ്യാപകമായി നശിപ്പിച്ചു. വെൺമണി, മുളക്കുഴ, ആലാ പഞ്ചായത്തുകളിൽ കാട്ടുപന്നികൾ കഴിഞ്ഞദിവസങ്ങളിൽ വ്യാപകമായിട്ടാണ് കൃഷി നശിപ്പിച്ചത്. മുളക്കുഴ കാരയ്ക്കാട് കഴിഞ്ഞയാഴ്ച വയോധികനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. ഓണക്കാലത്ത് വിളവെടുക്കാനിരുന്ന കാർഷികവിളകളാണ് പന്നികൾ കൂട്ടത്തോടെ നശിപ്പിക്കുന്നത്. അതേസമയം കാട്ടുപന്നികളെ നിയന്ത്രിക്കാൻ പഞ്ചായത്തുകൾക്ക് സാധിക്കുന്നില്ല.
വെണ്മണി കല്ല്യാത്ര വിപണിക്കു സമീപം പാട്ടത്തിനെടുത്ത ഭൂമിയിലാണ് തങ്കച്ചൻ കൃഷിചെയ്തുവരുന്നത്. മുൻപും ഈ പറമ്പിൽ ചെറിയ വാഴകൾ നശിപ്പിച്ചിരുന്നു. അവ രണ്ടാമതും നാമ്പെടുത്തുവന്നപ്പോൾ അതും നശിപ്പിച്ചു. ഇതിനു സമീപത്തുള്ള കിറുങ്ങണമലയിൽ സുഭദ്രാമ്മയുടെ ചേനകളും നാലൊന്നിൽ സൈമൺ പാസ്റ്ററുടെ 40 ഏത്തവാഴയും നശിപ്പിച്ചു. വെണ്മണി പടിഞ്ഞാറ്റുംമുറി ഭാഗത്തും കഴിഞ്ഞദിവസം കാട്ടുപന്നിയുടെ സാന്നിധ്യമുണ്ടായിരുന്നു. കാട്ടുപന്നിയെ തുരത്താൻ പല ഉപായങ്ങൾ കർഷകർ പ്രയോഗിച്ചെങ്കിലും അതിനെയെല്ലാം അതിജീവിച്ച് പന്നി വിളനാശം തുടരുകയാണ്. കാട്ടുപന്നിയെ വെടിവെച്ചുകൊല്ലാൻ പഞ്ചായത്തുകൾക്ക് നൽകിയിരിക്കുന്ന അധികാരം ഫലപ്രദമായി വിനിയോഗിക്കുന്നില്ലെന്നാണ് കർഷകർ പറയുന്നത്. അതേസമയം കാട്ടുപന്നിയെ വെടിവെക്കാൻ ഷൂട്ടർമാരെ ലഭിക്കുന്നില്ലെന്നാണ് പഞ്ചായത്തധികാരികൾ പറയുന്നത്.





























