പാലക്കാട്: പോക്സോ കേസില്‍ വിചാരണ തുടങ്ങാനിരിക്കെ പ്രതികള്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തി. പ്രത്യേക അന്വേഷണ സംഘം ഗുരുവായൂരില്‍ നിന്ന് മാതാപിതാക്കള്‍ക്കൊപ്പമാണ് കുട്ടിയെ കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ടാണ് പതിനൊന്നുകാരിയായ പെണ്‍കുട്ടിയെ പ്രതിയായ ചെറിയച്ഛനും സംഘവും തട്ടിക്കൊണ്ടുപോയത്.
ഈ മാസം 16ന് വിചാരണ തുടങ്ങാനിരിക്കെയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അമ്മയുടെ അറിവോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് മുത്തശി പറഞ്ഞിരുന്നു. അമ്മയെയും പ്രതിയെയും കണ്ടതോടെ കുട്ടി ഓടി മുറിയില്‍ ഒളിച്ചിരുന്നു. അവരെ തടയാന്‍ ശ്രമിച്ചതിന് കുട്ടിയുടെ അമ്മയും ഒപ്പമുണ്ടായിരുന്നവരും മർദ്ദിച്ചുവെന്നും കൈക്ക് പരിക്കേറ്റുവെന്നും മുത്തശി പറഞ്ഞു.
പ്രതിക്ക് അനുകൂലമായി മൊഴി മാറ്റി പറയിപ്പിക്കാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസിന്റെ നിഗമനം. തട്ടിക്കൊണ്ടുപോകാന്‍ എത്തിയ കാറിന്റെ നമ്പര്‍ പ്ലേറ്റ് മറച്ചിരുന്നു. പ്രതികളെ സഹായിക്കാന്‍ ബൈക്കില്‍ എത്തിയവരെ അന്വേഷിച്ചെങ്കിലും നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്ന് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
അച്ഛനും അമ്മയ്ക്കും ഒപ്പം താമസിക്കാന്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞതിനാല്‍ പെണ്‍കുട്ടിയുടെ സംരക്ഷണം മുത്തശിയെയാണ് കോടതി ഏല്‍പ്പിച്ചിരുന്നത്. അതിനാല്‍ തന്നെ കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ മാതാപിതാക്കളാകാമെന്ന് പോലീസ് സംശയിച്ചിരുന്നു. പെണ്‍കുട്ടിയെ കാണാതായതുമുതല്‍ ഇരുവരുടെയും ഫോണ്‍ സ്വിച്ച്‌ഡ് ഓഫ് ആയതും പോലീസിന്റെ സംശയം ബലപ്പെടുത്തി