തിരുവനന്തപുരം : കേരളം ഉറ്റുനോക്കുന്ന മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകൾ മാത്രം. കോൺഗ്രസ് ഹൈക്കമാൻഡ് നിശ്ചയിച്ച മുഖ്യമന്ത്രിയുടെ പേരുവിവരങ്ങളുമായി പ്രത്യേക ചാർട്ടേഡ് വിമാനം വൈകുന്നേരം നാലുമണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തും. ഡൽഹിയിൽ നിന്ന് എത്തുന്ന ഈ വിമാനത്തിൽ എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്, അജയ് മാക്കൻ, ദീപ ദാസ് മുൻഷി എന്നിവരാണുള്ളത്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായുള്ള എംഎൽഎമാരുടെ അഭിപ്രായങ്ങൾ ശേഖരിച്ച് ഡൽഹിക്ക് പോയ നിരീക്ഷകർ, ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനവുമായാണ് മടങ്ങിയെത്തുന്നത്. ഈ വിമാനത്തിൽ കെ.സി. വേണുഗോപാലും ഉണ്ടോ എന്ന കാര്യത്തിൽ അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
നിരീക്ഷകർ എത്തിയതിനുശേഷം മാത്രമായിരിക്കും സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് കോൺഗ്രസ് നേതൃത്വം ഗവർണറെ കാണാൻ രാജ്ഭവനിലേക്ക് പോകുന്നത്. ഇതിനായുള്ള ഒരുക്കങ്ങൾ കോൺഗ്രസ് പാളയത്തിൽ അതിവേഗം പുരോഗമിക്കുകയാണ്. കേരളത്തിലെ കോൺഗ്രസിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ആകാംക്ഷയും സസ്പെൻസും നിറഞ്ഞ ഒരു മുഖ്യമന്ത്രി തിരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. 2001-ൽ എ.കെ. ആന്റണിയെയും 2011-ൽ ഉമ്മൻചാണ്ടിയെയും മുഖ്യമന്ത്രിമാരായി തിരഞ്ഞെടുത്തപ്പോൾ ഇത്രയധികം തർക്കങ്ങളോ അനിശ്ചിതത്വമോ ഉണ്ടായിരുന്നില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.






























