കൊച്ചി : കിഴക്കമ്പലം പാര്യത്തുകാവ് മലയിടംതുരുത്തിലെ ഉന്നതി ഒഴിപ്പിക്കലിൽ പോലീസ് നടപടിക്കുള്ള സാവകാശം നീട്ടി ഹൈക്കോടതി. ജൂണ്‍ 16 വരെ ആണ് കോടതി സാവകാശം നീട്ടിയിട്ടുള്ളത്. ജൂണ്‍ 16 വരെ പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി മറ്റ് ഉത്തരവുകള്‍ ഇറക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. ജില്ലാ പോലീസ് മേധാവിയുടെ ഹർജി പരിഗണിച്ചാണ് നടപടി. എറണാകുളം റൂറല്‍ എസ്പിയുടെ പ്രത്യേക അപേക്ഷ അനുസരിച്ചാണ് ഹര്‍ജി സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്. ഈ മാസം ഒൻപതാം തീയതിക്കുള്ളിൽ ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കണം എന്നാണ് പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി ഉത്തരവിട്ടിരുന്നത്. ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ മുന്‍സിഫ് കോടതി പ്രത്യേകം ഇറക്കിയ ഉത്തരവ് തടയണം എന്നായിരുന്നു റൂറല്‍ എസ്പിയുടെ ആവശ്യം. ഈ ആവശ്യം പരിഗണിച്ചാണ് ഹൈക്കോടതി കുടിയൊഴിപ്പിക്കലില്‍ നടപടികള്‍ക്കുള്ള സാവകാശം ജൂണ്‍ 16 വരെ നീട്ടിയത്. മെയ് 20ന് രാവിലെയാണ് എറണാകുളം പാര്യത്തുകാവ് പട്ടികജാതി ഉന്നതിയിലെ കുടിയൊഴിപ്പിക്കല്‍ നടപടിയുമായി അധികൃതര്‍ എത്തിയത്.
സുപ്രീംകോടതി നിര്‍ദേശപ്രകാരമായിരുന്നു കുടിയൊഴിപ്പിക്കല്‍. പാരിയത്തുകാവ് പട്ടികജാതി ഉന്നതിയിലെ എട്ട് കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നത്. അഭിഭാഷക കമ്മീഷന്‍ അഡ്വക്കേറ്റ് ജയപാലിന്റെ നേതൃത്വത്തിലാണ് കുടിയൊഴിപ്പിക്കല്‍ നടപടി ആരംഭിച്ചത്. ഇതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തുകയായിരുന്നു. കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധം ശക്തമായതോടെ വിഷയത്തിൽ പോലീസ് ഇടപെട്ടു. പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയതായി പ്രതിഷേധക്കാര്‍ പറഞ്ഞിരുന്നു. പോലീസ് അതിക്രമത്തില്‍ പലര്‍ക്കും സാരമായി പരിക്കേറ്റിരുന്നു. മുൻപ് പലതവണ പാര്യത്തുകാവിലെ പട്ടികജാതി ഉന്നതിയികെ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ അന്നൊക്കെയും ഇത്തരത്തിൽ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ഉണ്ടായതോടെ നടപടികൾ പാതി വഴിയിൽ നിർത്തിവെക്കേണ്ടതായി വന്നു. ഇത്തവണ കുടിയൊഴിപ്പിക്കാന്‍ ഉറച്ചാണ് നടപടികള്‍ തുടങ്ങിയത്. സ്ഥലത്ത് പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്തു. ഏകദേശം അൻപതിനടുത്ത് ആളുകൾക്കെതിരെയാണ് തടിയിട്ടപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനാണ് ഇവർക്കെതിരെ കേസ് എടുത്തിട്ടുള്ളത്.






























