കൊച്ചി : പാലാരിവട്ടം പാലം അഴിമതി കേസില്‍ ജാമ്യം നേടാൻ മുൻമന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് കോടതിയെ കബളിപ്പിച്ചെന്ന് സംശയിക്കുന്നതായി ഹൈക്കോടതി. ഗുരുതര അസുഖം എന്ന് പറഞ്ഞാണ് ജാമ്യം അനുവദിച്ചത്. എന്നാൽ പിന്നീട് പൊതുപരിപാടികളില്‍ ഇബ്രാഹിം കുഞ്ഞിനെ കണ്ടെന്നു കോടതി. കോടതി നിലപാട് പ്രതികൂലമായതോടെ ഇളവ് തേടി സമര്‍പ്പിച്ച ഹര്‍ജി ഇബ്രാഹിംകുഞ്ഞ് പിന്‍വലിച്ചു. പാലാരിവട്ടം പാലം അഴിമതി കേസില്‍ ഹൈക്കോടതി ഇബ്രാഹിം കുഞ്ഞിന് ജാമ്യം അനുവദിച്ചത് എറണാകുളം ജില്ല വിട്ട് പോകരുതെന്നടക്കമുള്ള കര്‍ശന വ്യവസ്ഥകളോടെയായിരുന്നു. എന്നാല്‍ മലപ്പുറം മമ്പ്രം പള്ളിയില്‍ പ്രാര്‍ത്ഥന നടത്താന്‍ കീഴ്കോടതിയില്‍ നിന്നും ഇബ്രാഹിം കുഞ്ഞ് അനുമതി തേടുകയും ഇതിനിടെ ജാമ്യവ്യവസ്ഥ ലംഘിച്ച് പാണാക്കാടെത്തുകയും ചെയ്തത് വിവാദമായിരുന്നു.
തുടര്‍ന്നാണ് കേരളത്തിലെ പള്ളികളില്‍ പ്രാർത്ഥന നടത്താൻ യാത്രക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഹര്‍ജി പരിഗണിക്കവേ ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിക്കരുതെന്ന് സർക്കാർ ആവശ്യപ്പെട്ടു. പാലാരിവട്ടം പാലം അഴിമതി കേസിൽ കുറ്റപത്രം നൽകിയിട്ടില്ലെന്നും ചമ്രവട്ടം പാലം കേസിൽ ആരോപണ വിധേയനാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു സർക്കാർ വാദം. കൂടാതെ കോടതിയെ കബളിപ്പിച്ചാണോ ജാമ്യം നേടിയതെന്ന് സംശയിക്കുന്നതായി ഹൈക്കോടതിയും ചൂണ്ടിക്കാട്ടി. കോടതിയുടെ നിലപാടും പ്രതികൂലമായതോടെ ഹര്‍ജി ഇബ്രാഹിംകുഞ്ഞ് പിന്‍വലിക്കുകയായിരുന്നു.