കൊച്ചി : ബന്ധുനിയമനവുമായി ബന്ധപ്പെട്ട് ലോകായുക്തയുടെ ഉത്തരവിനെതിരെ ഡോ. കെ.ടി. ജലീല്‍ നല്‍കിയ ഹര്‍ജി തലനാരിഴകീറി പരിശോധിച്ച് ഫയലില്‍ സ്വീകരിക്കാന്‍ പോലും തയാറാകാതെ തള്ളിയ ഹൈക്കോടതി നടപടി മന്ത്രിമാരുള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകര്‍ക്ക് ശക്തമായ മുന്നറിയിപ്പാണെന്ന് വിലയിരുത്തല്‍. ജലീലിന്റെ വാദങ്ങള്‍ ഓരോന്നും വിശദമായി വിലയിരുത്തിയാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി വിധി പറഞ്ഞത്.
ജസ്റ്റിസ് പി.ബി. സുരേഷ് കുമാറും ജസ്റ്റിസ് കെ. ബാബുവും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി ഫയലിൽപ്പോലും സ്വീകരിക്കാതെ തള്ളുകയായിരുന്നു. ലോകായുക്തയ്ക്കു പരാതി നൽകിയ എടപ്പാൾ സ്വദേശി വി.കെ.മുഹമ്മദ് ഷാഫി, സംസ്ഥാന സർക്കാർ, ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ പ്രഫ. കെ.ടി അബ്ദുൽ വഹാബ്, മാനേജിങ് ഡയറക്ടർ എ.അക്ബർ, നിയമനം ലഭിച്ച ജലീലിന്റെ ബന്ധു കെ.ടി. അദീബ്, ലോകായുക്ത എന്നിവരെ എതിർകക്ഷികളാക്കിയാണു ഹർജി നൽകിയത്. മുഖ്യമന്ത്രിക്കു കേരള ലോകായുക്ത നിയമപ്രകാരം ലോകായുക്ത നൽകിയ റിപ്പോർട്ടാണു ഹർജിയിൽ ചോദ്യം ചെയ്തത്.
സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിൽ ജനറൽ മാനേജരായി ജലീലിന്റെ പിതൃസഹോദര പുത്രൻ കെ.ടി. അദീബിനെ ചട്ടവിരുദ്ധമായി നിയമിച്ചതിനെതിരെ വി.കെ.മുഹമ്മദ് ഷാഫി നൽകിയ പരാതിയിലാണു ലോകായുക്തയുടെ റിപ്പോർട്ട്. മന്ത്രിയെന്ന നിലയിൽ അധികാര ദുർവിനിയോഗത്തിലൂടെ സ്വജനപക്ഷപാതവും മറ്റും നടത്തി സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്നായിരുന്നു അദീബിന്റെ പരാതി. വിഷയത്തിൽ അന്വേഷണം നടത്തണമെന്നും ലോകായുക്ത നിയമം 12 (3) വകുപ്പ് പ്രകാരം അധികാരപ്പെട്ട അധികൃതർക്ക് റിപ്പോർട്ട് നൽകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
ജലീലിന് മന്ത്രിയായി തുടരാനാവില്ലെന്നു നിയമത്തിന്റെ 14–ാം വകുപ്പ് പ്രകാരം പ്രഖ്യാപിക്കണമെന്നും പരാതിയിലുണ്ടായിരുന്നു. കോർപ്പറേഷനിൽ ജനറൽ മാനേജർ തസ്തികയ്ക്ക് വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചിരുന്നത് എംബിഎ അല്ലെങ്കിൽ സിഎസ്/സിഎ/ഐസിഡബ്ല്യുഎഐ ആണ്. എന്നാൽ ന്യൂപക്ഷ വികസന വകുപ്പ് മന്ത്രിയായി കെ.ടി.ജലീൽ ചുമതലയെടുത്ത് ഉടനെ 2016 ഓഗസ്റ്റ് 18ന് വിദ്യാഭ്യാസ യോഗ്യതയിൽ മാറ്റംവരുത്തി സർക്കാർ ഉത്തരവിട്ടു. വിദ്യാഭ്യാസ യോഗ്യതയിൽ മാറ്റം വേണമെന്ന കെ.ടി.ജലീലിന്റെ നോട്ടിന്റെ അടിസ്ഥാനത്തിൽ, ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ഡിപ്ലോമയും ബിടെക്കും മറ്റൊരു വിദ്യാഭ്യാസ യോഗ്യതയാക്കുകയായിരുന്നെന്നു ലോകായുക്തയ്ക്കു നൽകിയ പരാതിയിൽ വിശദമാക്കിയിരുന്നു. ജലീലിന്റെ നടപടി അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നാണു ലോകായുക്ത വിലയിരുത്തിയത്. തുടർന്നു മന്ത്രിസ്ഥാനത്തുനിന്ന് നീക്കാൻ മുഖ്യമന്ത്രിക്ക് ലോകായുക്ത റിപ്പോർട്ട് നൽകി. ഇതിനെതിരെ ജലീൽ നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെ ഏപ്രില്‍ 13ന് അദ്ദേഹം മന്ത്രിസ്ഥാനം രാജിവെച്ചു.