കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിനെതിരെ ഹൈക്കോടതി. എന്തുകൊണ്ടാണ് കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെടുന്നതെന്നും അടുത്ത കാലത്തുള്ള അഞ്ച് കേസിന്റെ നമ്പര്‍ പറയാമോ എന്നും കോടതി പറഞ്ഞു. ഏത് കേസിലാണ് സിബിഐ മികച്ച രീതിയില്‍ അന്വേഷണം നടത്തിയതെന്നും കോടതി ചോദിച്ചു. രാജീവ് ചന്ദ്രശേഖർ, വിശ്വഹിന്ദു പരിഷത്ത്, അഖിലതന്ത്രി പ്രചാരക സഭ ഉൾപ്പെടെയുള്ളവരുടെ ഹർജിയിലാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിൻ്റെ ചോദ്യം.
തിരുവിതാംകൂര്‍-കൊച്ചി മതസ്ഥാപന നിയമം എന്നൊരു നിയമമുണ്ട്. നിയമത്തില്‍ കുറച്ച് വ്യവസ്ഥകളും ഉണ്ടെന്നും ഹര്‍ജിക്കാരോട് ഹൈക്കോടതി പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഒരുമിച്ച് പരിഗണിക്കും. ഹര്‍ജികളില്‍ മറുപടി സത്യവാങ്മൂലം ലഭിച്ച ശേഷം വാദം കേള്‍ക്കാമെന്നും കോടതി അറിയിച്ചു. ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചാണ് ഹർജി പരിഗണിച്ചത്.





























