കൊച്ചി : ആലപ്പുഴ ഗവ. ടിഡി മെഡിക്കൽ കോളേജിന്റെ ചുറ്റുമതിൽ മൂന്നുമാസത്തിനുള്ളിൽ നിർമിക്കണമെന്ന് സർക്കാരിനു ഹൈക്കോടതിയുടെ കർശന നിർദേശം. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് മൂന്നുകൊല്ലം മുൻപാണ് കോളേജിന്റെ മതിലും ഗേറ്റും കവാടവും പൊളിച്ചത്. കോളേജിലെ ആറ് എംബിബിഎസ് വിദ്യാർഥിനികൾ പിടിഎയുടെ നേതൃത്വത്തിൽ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ഉത്തരവ്. ദേശീയപാതയോടുചേർന്ന് മതിലില്ലാത്തത് കോളേജിനു സുരക്ഷാഭീഷണിയാണ്. ക്യാമ്പസിലെ എട്ടിലധികം ഹോസ്റ്റലുകളിലായി ആയിരത്തിലധികം മെഡിക്കൽ വിദ്യാർഥികളാണ് താമസിക്കുന്നത്. നൂറുകണക്കിനു ജീവനക്കാരുടെ ക്വാർട്ടേഴ്‌സുമുണ്ട്.
വനിതാഹോസ്റ്റലുകളിൽ രാത്രികാലങ്ങളിൽ സമൂഹവിരുദ്ധശല്യം ഉണ്ടായതുമായി ബന്ധപ്പെട്ട് പലപ്രാവശ്യം പുന്നപ്ര പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർചെയ്ത് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞകൊല്ലം ഡിസംബർ രണ്ടിന് ആറു മെഡിക്കൽ വിദ്യാർഥികളുടെ അപകടമരണംപോലും ഈ സുരക്ഷാവീഴ്ചയുമായി ബന്ധപ്പെട്ടാണ്.
കെ.സി. വേണുഗോപാൽ എംപി മുൻകൈയെടുത്ത് ഈ വർഷമാദ്യം കളക്ടറേറ്റിൽ യോഗം ചേർന്നിരുന്നു. കണ്ടിൻജൻസി ഫണ്ടുപയോഗിച്ച് ദേശീയപാത അതോറിറ്റി മതിൽ നിർമിച്ചുനൽകാമെന്ന് യോഗത്തിൽ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ഇതിനു കാലതാമസം നേരിട്ടതോടെയാണ് പിടിഎയുടെ സഹായത്തോടെ ആറു പെൺകുട്ടികൾ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ബുധനാഴ്ച കോടതി അടിയന്തിരമായി ഹർജി പരിഗണിക്കുകയും ക്യാമ്പസിന്റെയും കുട്ടികളുടെയും സുരക്ഷയ്ക്കുതന്നെ ഭീഷണിയായി നിലനിൽക്കുന്ന വിഷയത്തിൽ അധികാരികളെ നിശിതമായി വിമർശിക്കുകയും ചെയ്തു. മെഡിക്കൽ വിദ്യാർഥികൾക്കുവേണ്ടി അഡ്വ. രഘുരാജ് മേനോൻ കോടതിയിൽ ഹാജരായി.





























