കൊച്ചി ; ട്വന്റി ഫോർ ന്യൂസ് ചാനലിലെ അഭ്യന്തര പ്രശ്നങ്ങളിലും ജീവനക്കാരുടെ കൊഴിഞ്ഞു പോക്കിലും പൊറുതി മുട്ടിയിരിക്കുന്ന ശ്രീകണ്ഠന്‍നായര്‍ക്ക് വീണ്ടും തിരിച്ചടി. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഫ്‌ളവേഴ്‌സ് – ട്വന്റി ഫോര്‍ ന്യൂസ് ചാനലിന്റെ കോര്‍പ്പറേറ്റ് ഓഫീസ് പൊളിച്ചു നീക്കി. ഓഫീസ് പൊളിച്ചതോടെ എം.ഡി ഉള്‍പ്പെടെയുളള മേധാവികള്‍ക്കും ഓഫീസ് ജീവനക്കാര്‍ക്കും ഇരിക്കാന്‍ സ്ഥലമില്ല. ആഡംബരത്തോടെ സജ്ജീകരിച്ചിരുന്ന കോര്‍പ്പറേറ്റ് ഓഫീസ് പൊളിച്ചു നീക്കിയതോടെ ചാനലിന് സംഭവിച്ചിരിക്കുന്നത് ഒന്നേകാല്‍ കോടിയോളം രൂപയുടെ നഷ്ടമാണ്. പുതിയസ്ഥലം കണ്ടെത്തി ഓഫീസ് സജ്ജീകരിക്കാന്‍ വേണ്ടത് കോടികളാണ്.
പൊളിച്ചു നീക്കിയ ഓഫീസിന്റെ എതിർവശത്തുള്ള ന്യൂസ് ബ്യൂറോ ഓഫീസിലാണ് ഇപ്പോൾ എല്ലാവരുടെയും ഇരുപ്പ്. സിഇഒ അനിൽ അയിരൂർ ഉൾപ്പെടെയുള്ളവർ ചാനൽ വിട്ടതോടെ ട്വന്റി ഫോർ- ഫ്ലവേഴ്സ് ചാനലുകൾ ഇപ്പോൾ തന്നെ വൻ പ്രതിസന്ധിയിലാണ്. അതിനിടയിലാണ് ഇപ്പോൾ ഓഫീസ് പൊളിച്ച് മാറ്റിയിരിക്കുന്നത്. കടവന്ത്ര ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിന് സമീപം എബിഎം ടവേഴ്സ് എന്ന ഫ്ലാറ്റ് സമുച്ചയത്തിലായിരുന്നു ട്വന്റി ഫോർ- ഫ്ലവേഴ്സ് ചാനലുകളുടെ കോർപ്പറേറ്റ് ഓഫീസ്.
ഗാർഹിക ആവശ്യത്തിന് നിർമ്മിച്ച ഫ്ളാറ്റിൽ താമസക്കാരുടെ അനുവാദമില്ലാതെയാണ് ഫ്ലാറ്റ് ഉടമ ചാനൽ കമ്പനിക്ക് വാടകയ്ക്ക് നൽകിയത്. ചാനൽ പ്രവർത്തനം തുടങ്ങിയതോടെ താമസക്കാർക്ക് ബുദ്ധിമുട്ടുകൾ നേരിടാൻ തുടങ്ങി. പാർക്കിങ് ഏരിയക്ക് സമീപം പ്രത്യേകം ജനറേറ്ററും സെർവർ റൂമും നിർമ്മിച്ചതും താമസക്കാർക്ക് പ്രശ്നങ്ങൾ സൃഷ്ടിച്ചു. ഇതോടെ താമസക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഫ്ലാറ്റ് വിൽപ്പന നടത്തുമ്പോൾ താമസക്കാർക്ക് ഉറപ്പുനൽകിയിരുന്ന സൌകര്യങ്ങൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് ക്രമവിരുദ്ധമാണെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ഓഫീസ് പൊളിച്ചു നീക്കാൻ ഉത്തരവിട്ടത്.





























